District News
മഞ്ചേരി: കാലങ്ങളായി ജീർണാവസ്ഥയിൽ തുടരുന്ന മഞ്ചേരി ട്രാഫിക് പോലീസ് സ്റ്റേഷൻ കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം. രണ്ടുനിലകളിലായി ഓടിട്ട കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്ത് പണിതതാണ്.
നേരത്തേ മുകൾനിലയിൽ ട്രാഫിക് സ്റ്റേഷനും താഴെ സിഐ ഓഫീസുമായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സിഐ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ ട്രാഫിക് സ്റ്റേഷൻ താഴെ നിലയിൽ പ്രവർത്തനം തുടങ്ങി. ഏതു നിമിഷവും നിലംപൊത്താറായ കെട്ടിടത്തിന്റെ ഓടുകൾ പലതും വർഷങ്ങൾക്ക് മുന്‍പേ തകർന്നതാണ്.
ഏറെ കനത്തിൽ ടാറിട്ട് ഉയർത്തിയ തറയിൽ ചൂടുകാലത്ത് കസേരകൾ താഴ്ന്ന് പോകുന്നത് പതിവായിരുന്നു. പിന്നീട് ടൈൽസ് വിരിച്ചാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. നാശോൻമുഖമായ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എൻജിനിയർക്ക് പലതവണ പരാതി നൽകിയിരുന്നു. എന്നാൽ കെട്ടിടനിർമാണത്തിന് ആഭ്യന്തര വകുപ്പിൽ തന്നെ ഫണ്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കൈയൊഴിയുകയായിരുന്നു.
ചോർച്ച കാരണം നിന്നുതിരിയാനിടമില്ലാതെ ഓഫീസിൽ ഫയലുകൾ സൂക്ഷിക്കുന്നതും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മഞ്ചേരിയിലെ പൊതുപ്രവർത്തകനായ സി.ടി. രാജു ഏറനാട് താലൂക്ക് വികസനസമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
District News
കരുവാരകുണ്ട്: തുവൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍മിച്ച പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ പ്രിയങ്കാ ഗാന്ധി എംപി യാത്രക്കാര്‍ക്ക് സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധി വയനാട് എംപിയായിരിക്കെ അനുവദിച്ച 28 ലക്ഷം രൂപ ചിലവഴിച്ചാണ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്.
നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ള സ്റ്റേഷനാണ് തുവൂര്‍. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഷെല്‍ട്ടറുകള്‍ ഒരുക്കിയത്.
മന്ത്രി എ.പി. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സി.ടി. ജസീന, ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്‍ ലത്തീഫ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എന്‍.പി. നിര്‍മല, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
മഞ്ചേരി: ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ നടന്ന മഴക്കാലപൂർവ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും പാളുന്നു. പ്രതിദിനം വയറിളക്കവും പകർച്ചപ്പനിയും ബാധിച്ച് നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്. ദിവസങ്ങൾക്കു മുന്‍പാണ് മഞ്ചേരി കോളജ്കുന്നിൽ സൽമാൻ ഫാരിസ് എന്ന സ്കൂൾ വിദ്യാർഥി വയറിളക്കം ബാധിച്ച് മരിച്ചത്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കൻപോക്സ് എന്നിവ പിടിപ്പെട്ട് ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്.
മുൻവർഷങ്ങളിൽ മഴക്കാല പൂർവ ശുചീകരണവും കൊതുകു നിവാരണവും കാര്യക്ഷമമായതിനാൽ രോഗവ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതോടെ ഇത്തവണ നഗരത്തിലെ ചില ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന നടത്തുകയുണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജുഡീഷ്യൽ ഓഫീസർമാർ, ഫുഡ് സേഫ്റ്റി കമ്മീഷണർ, ജോയിന്റ് ഡയറക്ടർമാർ, ഡിഎംഒ ഉദ്യോഗസ്ഥർ, മുനിസിപ്പൽ സെക്രട്ടറി, ഹെൽത്ത് സൂപ്രണ്ട്, ഹെൽ ഇൻസ്പെക്ടർമാർ എന്നിവർ പോലീസ് അകന്പടിയോടെ സംയുക്തമായി നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താനായില്ല.
എന്നാൽ അനാരോഗ്യകരമായി പ്രവർത്തിക്കുന്ന നിരവധി പാതയോര ഭക്ഷണശാലകൾ നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിച്ചു വരുന്നു. ഇവിടേക്കൊന്നുംതന്നെ പരിശോധനാസംഘം തിരിഞ്ഞു നോക്കിയില്ല. ഹോട്ടലുകളിൽനിന്നും സ്വകാര്യ ആശുപത്രികളിൽനിന്നും മറ്റും മലിനജലം ഓടകളിലേക്ക് തുറന്നുവിടുന്നതായും ആരോപണമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങളും കണ്ടെത്തി നടപടിയെടുക്കാൻ അധികൃതർക്കായിട്ടില്ല.
നഗരത്തിലെ ഹോട്ടലുകൾ, മെഡിക്കൽ ലാബുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പുറന്തള്ളുന്ന മലിനജലം വല്ല്യട്ടിപ്പറന്പിലൂടെ ഒഴുകിയെത്തി പാടത്ത് പരക്കുകയാണ്. ഇത് കർഷകർക്ക് വിനയായിരിക്കുകയാണ്. മാത്രമല്ല ഇവിടെ കൊതുകുകൾ പെരുകി പ്രദേശവാസികൾ രോഗഭീതിയിലാണ്. കാലങ്ങളായി പ്രദേശത്ത് ഈ അവസ്ഥ തുടരുകയാണ്.
2018ൽ തൊട്ടടുത്ത അയനിക്കുത്ത് കോളനിയിലെ 38കാരിയായ വിട്ടമ്മ എച്ച്വണ് എൻവണ്‍ പനി ബാധിച്ച് മരിച്ചതിനെത്തുടർന്ന് ഏറെ പ്രതിഷേധങ്ങളുയർന്നിരുന്നു. തുടർന്ന് പ്രദേശത്തെ ഡ്രൈനേജ് ഏതാനും മീറ്റർ നീട്ടിയെങ്കിലും അഴുക്കുചാൽ മൂടുന്നതിനോ മലിനജലം പരന്നൊഴുകുന്നത് തടയുന്നതിനോ നാളിതുവരെ നടപടിയുണ്ടായിട്ടില്ല.
ഹോട്ടലുകളില്‍ സാഹചര്യം വൃത്തിഹീനം; നോട്ടീസിൽ ഒതുങ്ങുന്നു ആരോഗ്യവകുപ്പ് നടപടി
കരുവാരകുണ്ട് : ക്ലീന്‍ ഷോട്ട് കേരള അടക്കമുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുമ്പോഴും കര്‍ശന നടപടിയില്ലാത്തതിനാല്‍ പല ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ഭക്ഷണം പാകം ചെയ്യുന്നത് ഇപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളില്‍.
ഹോട്ടലുകള്‍, തട്ടുകടകള്‍, മത്സ്യ-മാംസ വില്‍പ്പന കേന്ദ്രങ്ങള്‍ കള്ള്ഷാപ്പുകള്‍ തുടങ്ങിയിടങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും നടപടി നോട്ടീസ് നല്കലില് ഒതുങ്ങുകയാണ്. വൃത്തിയും വെടിപ്പുമില്ലാതെ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് പല ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ജോലിയിലുള്ളത്.
പാകം ചെയ്ത ഭക്ഷണം മൂടിവെക്കാറില്ല. ഈച്ച, എലി, പാറ്റ എന്നിവ ഭക്ഷണ സാധനങ്ങളില്‍ എത്തുന്ന സാഹചര്യം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാചകത്തിന് സഹായിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉടമകള്‍ പരിശോധിക്കാറില്ല. ഹെല്‍ത്ത്കാര്‍ഡ്, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയ കാര്യങ്ങള്‍ പാലിക്കാത്ത ഒട്ടേറെ സ്ഥാപനങ്ങളുമുണ്ട്.
കരുവാരകുണ്ടിലെ ഭക്ഷണശാലയില്‍നിന്ന് ബ്രോസ്റ്റ് കഴിച്ചവര്‍ക്ക് മുന്‍പ് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് നിരവധി പേര് കരുവാരകുണ്ടിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം സ്ഥാനങ്ങളുടെ പ്രവര്‍ത്തനമെന്നാണ് ആരോപണം.
District News
പെരിന്തൽമണ്ണ: ഉദ്ഘാടനം കഴിഞ്ഞു മൂന്നു മാസം പിന്നിട്ടപ്പോഴേക്കും പുതിയ തൂതപ്പാലത്തിൽ വിള്ളൽ രൂപപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലാണ് പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ഭിത്തിക്കും റോഡിനും ഇടയിൽ വിള്ളൽ രൂപപ്പെട്ട് ടാറും മെറ്റലും താഴ്ന്നു പോകുന്ന നിലയിൽ കാണപ്പെട്ടത്.
വിള്ളൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പാലക്കാട്, മലപ്പുറം ജില്ലാ ഭരണകൂടങ്ങൾക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ കരാറുകാർ സ്ഥലത്തെത്തി കോണ്‍ക്രീറ്റ് ഉപയോഗിച്ചു പാലത്തിലെ വിള്ളൽ അടക്കുകയായിരുന്നു.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽനിന്ന് 364 കോടി രൂപ ചെലവിട്ടുള്ള മുണ്ടൂർ തൂത നാലുവരിപ്പാതയുടെ നിർമാണ പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ തൂത പാലം യാഥാർഥ്യമാക്കിയത്.
ഉദ്ഘാടനത്തിന് മുന്‍പു തന്നെ മുണ്ടൂർ മുതൽ തൂത വരെ വിവിധയിടങ്ങളിൽ റോഡ് വ്യാപകമായി വിണ്ടുകീറിയതു വലിയ വിവാദമായിരുന്നു. തൂതപ്പുഴയ്ക്കു കുറുകേ പഴയ പാലത്തിനു സമാന്തരമായി 10 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലും പണിത പുതിയ തൂതപ്പാലം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പു കഴിഞ്ഞ മാർച്ച് 15നാണ് നാടിനു സമർപ്പിച്ചത്.
District News
നിലമ്പൂർ: ലഹരിസംഘങ്ങൾക്ക് തടയിടാൻ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലമ്പൂരിൽ മെഗാ മാരത്തണ്‍ സംഘടിപ്പിച്ച് പോലീസ്. ലഹരിക്കെതിരേയുള്ള മാരത്തണിൽ ആവേശം പകർന്ന് എംഎൽഎയും നഗരസഭാ ചെയർപേഴ്സണും പങ്കെടുത്തു. കനോലി പ്ലോട്ടിൽനിന്ന് ആരംഭിച്ച മാരത്തണ്‍ ചന്തക്കുന്നിൽ സമാപിച്ചു.
ലഹരി സംഘങ്ങളെ ഇനി നിലന്പൂരിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന സന്ദേശവുമായി നടത്തിയ മാരത്തണിൽ നിരവധി പേർ പങ്കാളികളായി. ആര്യാടൻ ഷൗക്കത്ത് എംഎൽഎ മാരത്തണ്‍ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി സംഘങ്ങളെ തുടച്ചുനീക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലന്പൂർ എസ്എച്ച്ഒ ബി.എസ്. ബിനു അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, വൈസ് ചെയർമാൻ കൂമഞ്ചേരി ഷൗക്കത്തലി, നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ, നിലന്പൂർ ഡിവൈഎസ്പി വിശ്വംഭരൻ, എസ്ഐ ജാബിർ തുടങ്ങിയവർ പ്രസംഗിച്ചു.
ഓപ്പറേഷൻ തൂഫാൻ ഭാഗമായി നിരവധി പേർ പോലീസ് വലയിലായി. നിലന്പൂരിൽ തൂഫാന്റെ വിജയത്തിനായി ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. മാരത്തണിൽ നഗരസഭാ കൗണ്‍സിലർമാർ, വിദ്യാർഥികൾ, തൊഴിലാളികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വനിതകൾ, സർക്കാർ ജീവനക്കാർ ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. ചന്തക്കുന്നിൽ നടന്ന സമാപനം പി.വി.അബ്ദുൾ വഹാബ് എംപി ഉദ്ഘാടനം ചെയ്തു.
ഐക്യദാർഢ്യവുമായി ഹിൽടോപ് പബ്ലിക് സ്കൂൾ
ഏലംകുളം: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിൽ ടോപ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച സോളിഡാരിറ്റി മിനി മാരത്തൺ ശ്രദ്ധേയമായി. ലഹരിമുക്ത സമൂഹമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുക, വിദ്യാർഥികൾക്ക് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മാരത്തൺ നടത്തിയത്.
മുതുകുറുശിയിൽനിന്ന് ആരംഭിച്ച് ഹിൽ ടോപ് സ്കൂൾ പരിസരത്ത് സമാപിച്ച മാരത്തണിൽ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ജനശ്രദ്ധ നേടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ശീറ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റാഫത്ത് മുഹമ്മദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജലീൽ, സ്കൂൾ ചെയർമാൻ ഫൈസൽ എന്നിവർ പ്രസംഗിച്ചു.
തൂഫാന് വാരിയേഴ്സില്‍ അംഗങ്ങളായി 2000 പേര്
പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എംഇഎസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പെരിന്തല്‍മണ്ണയില്‍ കേരള സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച തൂഫാന് വാരിയേഴ്സ് കാമ്പയിനില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ജീവനക്കാരും പങ്കാളികളായി. എംഇഎസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷനായ ചടങ്ങില്‍ തൂഫാന് വാരിയേഴ്സ് ബാഡ്ജ് പ്രകാശനം ചെയ്തു.
ഡ്രോണ്‍ ഉപയോഗിച്ച് ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ലോഗോ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് രണ്ടായിരത്തോളം പേര് ഒരുമിച്ച് തൂഫാന് വാരിയേഴ്സ് ബാഡ്ജ് ധരിച്ച് ലഹരിവിരുദ്ധ സന്ദേശത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.എംഇഎസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡീന്‍ ഡോ. ഗിരീഷ് രാജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടുങ്ങപുറത്ത് ഏകാംഗ നാടകം
പുഴക്കാട്ടിരി: ലഹരിക്കെതിരേ ബോധവത്കരണത്തിന് അരങ്ങൊരുക്കി "അരുത്' എന്ന ഏകാംഗ നാടകം. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് അഷ്റഫ് മുന്ന "അരുത്' എന്ന ലഹരി വിരുദ്ധ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിച്ചത്.
നാടകത്തിന്റെ 172-ാം വേദിയായിരുന്നു സ്കൂളിലേത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നാടകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
പോലീസ് ഇന്‍സ്പെക്ടര്‍ എം. ബിജു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.ജി. അനുപമ, സ്റ്റാഫ് സെക്രട്ടറി പി. സൈതലവി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സിപിഒ കെ. മോഹന്‍ദാസ്, സുരേഷ് കുമാര്‍, സ്കൗട്ട് മാസ്റ്റര്‍ പി. ജിതേഷ്, വി. സിദ്ദീഖ്, എം. ശ്രീജ എന്നിവര്‍ പങ്കെടുത്തു.
District News
നിലമ്പൂര്‍: മനുഷ്യ വന്യജീവി സംഘര്‍ഷം നേരിടുന്നതിന് നിലമ്പൂര്‍ ആര്‍ആര്‍ടിക്ക് സിഎസ്ആര്‍ ഫണ്ടിലൂടെ അത്യാധുനിക ടൊയോട്ട ഹൈലക്സ് വാഹനം ലഭ്യമാക്കി പ്രിയങ്ക ഗാന്ധി എംപി.
ഏത് ഭൂപ്രദേശത്തും അതിവേഗതയില്‍ എത്താന്‍ കഴിയുന്ന ഓഫ് റോഡ് വാഹനം 53 ലക്ഷം രൂപ ചെലവിലാണ് ലഭ്യമാക്കിയത്. വാഹനം ഫ്ളാഗ് എംപി ഫ്ളാഗ് ഓഫ് ചെയ്തു.
വന്യമൃഗ ശല്യം സങ്കീര്‍ണമാണെന്നും സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രിയങ്ക ഗാന്ധി എംപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രിയങ്കാ ഗാന്ധി നല്കിയ വാഹനം വനം വകുപ്പിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകും. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ കൂടി ഒരു വാഹനം ലഭ്യമായാല്‍ അത് ഏറെ പ്രയോജനകരമാകും.
ചടങ്ങില്‍ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍, ആര്യാടന് ഷൗക്കത്ത് എംഎല്‍എ., നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാല്‍ , നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാര്‍. നിലമ്പൂര്‍ നോര്‍ത്ത് എസിഎഫ് അനീഷ സിദ്ദിഖ് തുടങ്ങിവര്‍ പങ്കെടുത്തു.
District News
മലപ്പുറം: പെട്രോളിയം ഉത്പന്നങ്ങളുടെ വില കൂടിയ സാഹചര്യത്തിൽ ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് ഒന്നര കിലോമീറ്ററിന് 50 രൂപയാക്കി വർധിപ്പിക്കണമെന്ന് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എച്ച്എംഎസ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കൊണ്ടോട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷുക്കൂർ മന്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസലാം അങ്ങാടിപ്പുറം, ട്രഷറർ അബ്ദുറഹ്മാൻ ചിറയിൽ, സമീർ പാണ്ടിക്കാട്, ഷരീഫ് പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
മലപ്പുറം: ഒരു നൂറ്റാണ്ട് പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സ്ഥാപകദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. സ്ഥാപനദിനാചരണത്തിന്റെ ഭാഗമായി സമസ്തയുടെ ചരിത്രം, സേവനപാരന്പര്യം, വിദ്യാഭ്യാസ-സാമൂഹിക ഇടപെടലുകൾ എന്നിവ അനുസ്മരിച്ച് പ്രത്യേക പരിപാടികൾ, പതാക ഉയർത്തൽ, പ്രാർഥനാസംഗമം, മഖാം സിയാറത്ത് എന്നിവ നടന്നു.
സമസ്ത ജില്ലാ ആസ്ഥാനമായ മലപ്പുറം സുന്നി മഹലിൽ നടന്ന സ്ഥാപക ദിനാചരണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ പതാക ഉയർത്തി.
സമസ്ത ജില്ലാ സെക്രട്ടറി കെ.എ. റഹ്മാൻ ഫൈസി കാവനൂർ, എസ്എംഎഫ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, എസ്്വൈഎസ് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, സയ്യിദ് കെ.കെ.എസ്. ബാപ്പുട്ടി തങ്ങൾ, ഷാഹുൽ ഹമീദ് മേൽമുറി തുടങ്ങിയവർ സംബന്ധിച്ചു.
പാണക്കാട് മഖാമിൽ നടന്ന സിയാറത്തിന് സമസ്ത ജില്ലാ സെക്രട്ടറി കെ.എ. റഹ്മാൻ ഫൈസി കാവനൂർ നേതൃത്വം നൽകി. സമസ്തയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
District News
കോട്ടക്കൽ: തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും പരസ്പര പൂരകങ്ങളായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അനാവശ്യമായ കിടമത്സരം ഉണ്ടാകരുതെന്നും തദ്ദേശ മന്ത്രി കെ.എം. ഷാജി.
മലപ്പുറം ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവർത്തനം ശക്തമാക്കുന്നതിനും നൂതന വികസന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷൻമാർക്കും സിഡിഎസ് ചെയർപേഴ്സൺമാർക്കും നടത്തിയ ജില്ലാതല സംയോജന ശില്പശാല കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് തന്നെ സ്ത്രീ ശക്തീകരണ രംഗത്തെ ഉജ്വല ചരിത്രമാണ് കുടുംബശ്രീയുടേത്. സ്ത്രീസമൂഹം കൂടി കുടുംബ പുരോയാനത്തിന്റെ ഭാഗമായപ്പോൾ വലിയ മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടായത്. സംരംഭകത്വ മേഖലയിൽ തുല്യതയില്ലാത്ത മാറ്റങ്ങൾ ഉണ്ടായി. പുതിയ കാലത്തെ അതിജീവനത്തിന് വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർഥിച്ചു.
കോട്ടക്കൽ മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സണ്‍ കെ.കെ. നാസർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി രോഹിൽനാഥ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ഉമ്മുസയീദ തുടങ്ങിയവർ പ്രസംഗിച്ചു.
District News
നിലമ്പൂർ: കുപ്രസിദ്ധ മോഷ്ടാവ് വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശി വാക്കയിൽ അക്ബർ (56) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. നിലന്പൂർ രാമംകുത്തുള്ള വീട് കുത്തിപൊളിച്ച് അകത്തു കയറി പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് പ്രതിയെ നിലന്പൂർ പോലീസ് ഇൻസ്പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂണ്‍ അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലന്പൂർ രാമംകുത്ത് സ്വദേശിനി അക്കരെപീടിക റുഖിയയുടെ വീട്ടിൽ കയറിയ പ്രതി രണ്ടര പവന്റെ സ്വർണാഭരണങ്ങളും 10000 രൂപയും കവരുകയായിരുന്നു.
റുഖിയ, മകൻ നാസർ, നാസറിന്റെ ഭാര്യ ഷിഫാനയും കുട്ടികളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവം നടന്ന ദിവസം നാസർ മൈസൂരുവിലേക്ക് പോയതിനാൽ റുഖിയ ഉൾപ്പെടെ എല്ലാവരും രാത്രി വീടുപൂട്ടി തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്കുപോയി. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് നിലന്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം ഊർജിതമായി നടത്തിവരികയുമായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി മേലാറ്റൂർ ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ജയിലിൽ വച്ച് പരിചയപ്പെട്ട മറ്റൊരു മോഷണ കേസിലെ പ്രതിയോടൊപ്പമായിരുന്നു അക്ബർ താമസിച്ചിരുന്നത്.
പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. മോഷണ മുതലുകൾ വിറ്റ് ഗോവയിലും മറ്റും ആഡംബര ജീവിതം നയിക്കുന്ന അക്ബർ കഴിഞ്ഞതവണ നേപ്പാളിൽ കൂട്ടുപ്രതികളോടൊപ്പം ഉല്ലാസയാത്ര നടത്തിയിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയായ അക്ബർ കഴിഞ്ഞ മേയ് അവസാനമാണ് ജയിൽ മോചിതനായത്.
രാത്രിയിൽ ട്രെയിനിൽ വന്ന് ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്ഐ രതീഷ്, എഎസ്ഐ സുനിത, സിപിഒ അനസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സാബിറലി, പി.സജീഷ്, സി.കെ. സജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
മലപ്പുറം: കരുളായി പാലാങ്കരയിൽ കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കരുളായി പാലാങ്കര വലിയ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ആന വീണത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനപാലകരുടെ സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ വ്യാപതി കൂട്ടി ആനയെ കരയ്ക്കെത്തിക്കുകയായിരുന്നു.
District News
പെരിന്തൽമണ്ണ: വർഷങ്ങളായി അടച്ചിട്ട പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിലേക്കുള്ള റോഡ് നഗരസഭാ അധികൃതർ തുറന്നുകൊടുത്തു. ഇതോടെ മാർക്കറ്റിനകത്തെ കച്ചവടക്കാർക്ക് താത്കാലിക ആശ്വാസമായി. റോഡ് സൗകര്യമില്ലാത്തതിനാൽ ആളുകളെത്താതെ കച്ചവടം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ മാർക്കറ്റിൽനിന്ന് ഒഴിഞ്ഞുപോകാൻ കച്ചവടക്കാർ ഒരുങ്ങി നിൽക്കെയാണ് നഗരസഭയുടെ നടപടി.
മണ്ണാർക്കാട് റോഡിൽനിന്ന് ആരംഭിച്ച് ടൗണ്‍ ഹാൾ റോഡിലേക്കുള്ള ഈ വഴി തുറന്നു നൽകണമെന്ന് മാർക്കറ്റിനകത്തെ വ്യാപാരികൾ നിരന്തരമായി നഗരസഭാധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മാർക്കറ്റ് സമുച്ചയ നിർമാണ പ്രവൃത്തി കരാർ ഏറ്റെടുത്തിരുന്ന ഉൗരാളുങ്കൽ സൊസൈറ്റി കെട്ടിട നിർമാണ ആവശ്യാർഥം ഇതിലൂടെയുണ്ടായിരുന്ന വഴി വർഷങ്ങളോളമായി അടച്ചിട്ടിരിക്കുകയായിരുന്നു.
മുൻ വർഷങ്ങളിൽ പ്രവാസികളിൽനിന്ന് കോടികൾ പിരിച്ചെടുത്താണ് ഇൻഡോർ മാർക്കറ്റിന്റെ ആദ്യഘട്ടം പ്രവൃത്തി നടത്തിയത്. പിരിച്ചെടുത്ത കോടികൾ വക മാറ്റി ചെലവഴിച്ചതിന്റെ അനന്തരഫലമാണ് മാർക്കറ്റ് സമുച്ചയം പാതിവഴിയിൽ മുടങ്ങിക്കിടക്കാൻ കാരണമെന്നാണ് ആരോപണം. പ്രദേശവാസികളുടെ സ്വപ്നമായിരുന്ന ഈ പദ്ധതി പൂർത്തീകരിക്കണമെങ്കിൽ ഇനിയും കോടികൾ വേണ്ടിവരും.
District News
മഞ്ചേരി: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റും മലപ്പുറത്തിന്റെ ഫുട്ബോൾ ലഹരി വിളിച്ചോതിയും മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും.
വൈവിധ്യമാർന്ന പരിപാടികൾ ശ്രദ്ധേയമായി. പ്രിയപ്പെട്ട ടീമുകളുടെ ജേഴ്സിയണിഞ്ഞും പതാകകൾ ഏന്തിയും നൂറുക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന തകർപ്പൻ ടീം ഫാൻസ് റാലി പ്രധാനാധ്യാപിക വി. സിന്ധു ഫ്ളാഗ് ഓഫ് ചെയ്തു.
ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ ടീമുകളുടെ ആരാധകർ പരസ്പരം മത്സരിച്ച് മുദ്രാവാക്യങ്ങൾ വിളിച്ചതോടെ സ്കൂൾ അങ്കണം ആവേശക്കടലായി.
റാലിയോടനുബന്ധിച്ച് വിദ്യാർഥികളുടെ കായിക പ്രതിഭ മാറ്റുരച്ച ആവേശകരമായ മത്സരങ്ങളും ഉണ്ടായിരുന്നു. കാണികളിൽ ഏറെ കൗതുകമുണർത്തിയ ഫുട്ബോൾ ജഗ്ലിംഗ് മത്സരത്തിൽ പന്തുമായി പയറ്റിയ കുട്ടികളുടെ പ്രകടനം ഏറെ കൈയടി നേടി.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ കായിക അധ്യാപകരായ പ്രസൂണ്‍, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ലോകകപ്പുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
മഞ്ചേരി: ലോകകപ്പിനെ സ്വാഗതം ചെയ്ത് മഞ്ചേരി ചുള്ളക്കാട് ജിയുപി സ്കൂളിൽ വിദ്യാർഥികൾക്കായി നടത്തിയ പെനാൽറ്റി കിക്ക് മത്സരം നടത്തി. പ്രധാനാധ്യാപിക പി.ജെ. നിഷ ഉദ്ഘാടനം ചെയ്തു.
District News
മഞ്ചേരി: ഭരണസമിതി അംഗങ്ങൾ അറിയാതെ മൂന്ന് കോടി രൂപ ചെലവിട്ട് തൃക്കലങ്ങോട് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി പ്രസിഡന്റ് രഹസ്യമായി ടെൻഡർ ക്ഷണിച്ചതായി ആരോപണം.
മുന്നണിയിലെ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളെപ്പോലും അറിയിക്കാതെ പ്രസിഡന്റ് എൻ.പി. മുഹമ്മദ് സ്വന്തം ഇഷ്ടപ്രകാരം ടെൻഡർ പരസ്യം പ്രസിദ്ധീകരിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.
വൻ അഴിമതി ലക്ഷ്യമിട്ട് സ്വകാര്യ കന്പനിയുമായി പ്രസിഡന്റ് രഹസ്യ കരാറുണ്ടാക്കിയെന്നും ആക്ഷേപമുയർന്നു. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷയം അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷമാണ് സാധാരണഗതിയിൽ വൻകിട പദ്ധതികൾക്ക് അനുമതി നൽകുന്നതും അടങ്കൽ തുക നിശ്ചയിക്കുന്നതും.
എന്നാൽ എല്ലാവിധ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് പ്രസിഡന്റിന്റെ ഏകപക്ഷീയ നടപടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം 15ന് പകൽ രണ്ടിന് മുന്‍പായി ടെൻഡർ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്നും വൈകീട്ട് നാലിന് തുറക്കുമെന്നുമായിരുന്നു പരസ്യത്തിൽ വ്യക്തമാക്കിയിരുന്നത്. ബോർഡിന്റെ അനുമതിയില്ലാതെ ദുരൂഹമായി നടത്തിയ ഈ അനധികൃത ടെൻഡർ നടപടി ഉടനടി റദ്ദാക്കണമെന്നാണ് ആവശ്യം.
ആരോപണം വാസ്തവവിരുദ്ധം: പഞ്ചായത്ത് പ്രസിഡന്റ്
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിന് കെട്ടിടം നിർമിക്കുന്നതിനായുള്ള പദ്ധതിക്ക് എല്ലാ നടപടികളും പൂർത്തീകരിച്ചാണ് ടെൻഡർ ക്ഷണിച്ചതെന്ന് പ്രസിഡന്റ് എൻ.പി. മുഹമ്മദ്. ടെൻഡർ നടപടികൾ സ്വീകരിക്കുന്നത് നിർവഹണ ഉദ്യോഗസ്ഥരാണെന്നും ഭരണ സമിതി തീരുമാനമില്ലാതെ ഇത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് പത്രങ്ങളിലും മലയാള പത്രങ്ങളിലും എൽഎസ്ജിഡി വെബ്സൈറ്റിലും ഇത് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ഒരു പദ്ധതിക്ക് ടെൻഡർ ചെയ്യാൻ ഭരണസമിതിയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
District News
നിലമ്പൂർ: കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോലനായ്ക്ക വിഭാഗത്തിലെ മാഞ്ചീരി പൂച്ചപ്പാറ നഗറിലെ മണിയുടെ കുടുംബത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടൽ.
മണിയുടെ മരണത്തെത്തുടർന്ന് നഷ്ടപരിഹാരമായി ലഭിച്ച തുകയടക്കം എട്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽനിന്ന് തട്ടിയെടുത്ത വാർത്ത പുറത്തുവന്നതിനെത്തുടർന്നാണ് വേഗത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ റവന്യു-ആഭ്യന്തര വകുപ്പുകൾക്ക് നിർദേശം നൽകിയത്.
തട്ടിയെടുത്ത തുകയുടെ കൃത്യമായ കണക്ക് തയാറാക്കി നടപടി ആരംഭിക്കണമെന്ന് നിലന്പൂർ തഹസിൽദാർക്കും പൂക്കോട്ടുംപാടം എസ്എച്ച്ഒക്കും നിർദേശം നൽകി. മണിയുടെ ഭാര്യ മഞ്ജുവിന് നഷ്ടപരിഹാരമായി വനംവകുപ്പ് നൽകിയ അഞ്ച് ലക്ഷം രൂപ അടക്കം 12 ലക്ഷം രൂപ മഞ്ജുവിന്റെ അക്കൗണ്ടിൽ എത്തിയിരുന്നു. മഞ്ജു നൽകിയ മൊഴിക്കൊപ്പം പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴി അയച്ച തുകയും എടിഎം കാർഡ് വഴി പിൻവലിച്ച തുകയും പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദേശം ലഭിച്ചതിന് പിന്നാലെ നഷ്ടമായ തുക അഞ്ചു ദിവസത്തിനകം തിരിച്ചടയക്കണമെന്ന് പണം തട്ടിയെടുത്തവർക്ക് ഒൗദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്.
മണിയുടെ കിടപ്പുരോഗിയായ മകളടക്കം നാല് മക്കളുടെ തുടർജീവിതത്തിനുള്ള പണമാണ് ഭാര്യയുടെ അറിവില്ലായ്മ മുതലെടുത്ത് ഗൂഗിൾ പേ എടിഎം രഹസ്യകോഡുകൾ മനസിലാക്കി തട്ടിയെടുത്തത്. അടുത്ത ബന്ധുക്കൾ തന്നെയാണ് പണം പിൻവലിച്ചത്.
2025 ജനുവരി നാലിന് വൈകീട്ട് 6.30ന് കുട്ടികളെ ട്രൈബൽ ഹോസ്റ്റലിലാക്കിയ ശേഷം മറ്റുകുട്ടികൾക്ക് പനിക്കുള്ള മരുന്ന് വാങ്ങി കരുളായി ചളിപ്പാടൻ മുഹമ്മദ് എന്ന ചെറിയുടെ ജീപ്പിൽ കണ്ണിങ്കൈ ഭാഗത്ത് ഇറങ്ങിയതിന് ശേഷം കരിന്പുഴ കടന്ന് വെറ്റിലക്കൊല്ലി വഴി വിളക്കുപാറയിലേക്ക് പോകുന്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. കുട്ടിയെയും എടുത്ത് നടക്കുകയായിരുന്ന മണിയെ കാട്ടാന ആക്രമിച്ചതോടെ കുട്ടി ദൂരേക്ക് തെറിച്ചുവീണു. കൂടെയുണ്ടായിരുന്നവർ ഓടി ക്ഷപ്പെട്ടു. കരുളായിയിൽനിന്ന് 25 കിലോമീറ്റർ ദൂരെയായിരുന്നു അപകടം.
പിന്നീട് വനപാലകർ എത്തി പരിക്കേറ്റ് കിടന്ന മണിയെ നിലന്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലും തലയിലും കാട്ടാനയുടെ ചവിട്ടേറ്റതായിരുന്നു മരണകാരണം.
District News
മങ്കട: ലഹരിക്കെതിരായ ബോധവത്കരണ സന്ദേശം സമൂഹത്തിലേക്കെത്തിക്കാൻ നാടുകാണി ചുരം കീഴടക്കി, 28 കിലോമീറ്റർ സോളോ റണ്ണിലും തിളങ്ങി അബൂബക്കർ നെച്ചിക്കണ്ടൻ. കോട്ടക്കുന്ന് ഫാൽക്കൻസ് സ്പോർട്സ് ക്ലബ് ലഹരിവിരുദ്ധപ്രചാരണ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ സോളോ റണ്ണിൽ മുന്നിലെത്തി താരമായിരിക്കുകയാണ് പടിഞ്ഞാറ്റുമുറിയിലെ അബൂബക്കർ.
ഇന്നലെ മലപ്പുറത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് 28 കിലോമീറ്റർ ദൂരം അബൂബക്കർ സോളോ റണ്ണിലൂടെ വിജയകരമായി പൂർത്തിയാക്കി. വെറും രണ്ട് മണിക്കൂർ 45 മിനിറ്റിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തിയ അദ്ദേഹം, കായികപ്രവർത്തനങ്ങൾ ആരോഗ്യസംരക്ഷണത്തിനൊപ്പം സാമൂഹിക ബോധവത്കരണത്തിനും ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച നടന്ന നാടുകാണി ചുരം റണ്ണിലും അബൂബക്കർ മുന്നിലെത്തിയിരുന്നു. കേരള-തമിഴ്നാട് അതിർത്തികളെ ബന്ധിപ്പിക്കുന്ന, കുത്തനെയുള്ള കയറ്റങ്ങളും വന്യജീവി സാന്നിധ്യവും കൊണ്ട് സാഹസിക യാത്രികർക്കുപോലും വെല്ലുവിളിയാകുന്ന നാടുകാണി ചുരത്തിൽ സംഘടിപ്പിച്ച 21 കിലോമീറ്റർ ഓട്ടമെന്ന ദൗത്യം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. വനംവകുപ്പിന്റെ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിച്ചായിരുന്നു ഓട്ടം.
District News
മഞ്ചേരി: ജില്ലാ നിയമസേവന അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ജില്ലയിൽ നടന്ന ദേശീയ ലോക് അദാലത്തിൽ 1000 കേസുകൾ ഒത്തുതീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്നതും പിഴയൊടുക്കി തീർക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്കിടപാടുകൾ സംബന്ധിച്ചത്, സിവിൽ കേസുകൾ, ഇലക്ട്രിസിറ്റി ഒപികൾ, മറ്റ് വിവിധ കേസുകൾ ഉൾപ്പെടെയുള്ള ഏഴ് കോടി രൂപയുടെ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്.
പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്സണുമായ എ.വി. മൃദുല, ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ എം. ഷാബിർ ഇബ്രാഹിം എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
ജില്ലാ ജഡ്ജിമാരായ ടി.ജി. വർഗീസ്, എസ്. ശ്രീജിത്ത്, എം.പി. ഷൈജൽ, ടി.ബി. ഫസീല, സബ് ജഡ്ജ് ബി. എസ്. സജിനി, മുൻസിഫുമാരായ എൽ. ഉഷ, സി. സാനു, റിട്ട. ജില്ലാ ജഡ്ജി രമേശ് ഭായ് എന്നിവർ പരാതികളിൽ തീർപ്പു കൽപ്പിച്ചു.
District News
പെരിന്തൽമണ്ണ: ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് അപാകതകൾ പരിഹരിച്ച് നടപ്പാക്കണമെന്നും പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതഗതിയിലാക്കണമെന്നും കെഎസ്എസ്പിഎ പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തക ക്യാന്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.ടി. അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുല്ലശേരി ശിവരാമൻ നായർ, സംസ്ഥാന കമ്മിറ്റി അംഗം പോൾ പി.ആലീസ്, ജില്ലാ പ്രസിഡന്റ് കെ.എ. സുന്ദരൻ, സെക്രട്ടറി ടി.വി. രഘുനാഥ്, മണ്ഡലം സെക്രട്ടറി ടി. രവീന്ദ്രനാഥൻ, പി. സക്കീർ ഹുസൈൻ,
പി.സി. ജയരാജ്, ടി.എ. ജോണ്‍, പി. സുരേഷ്, ടി.പി. ഭരതൻ, ഇ. മുഹമ്മദാലി, ഇ. ശങ്കരനാരായണൻ, മാനവിക്രമരാജൻ, പി. സദാനന്ദൻ, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, എസ്.വി. മോഹനൻ, മത്തളി ബാലകൃഷ്ണൻ, കെ. എം. ദാസ് എന്നിവർ പ്രസംഗിച്ചു.
District News
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. മലപ്പുറം മുണ്ടുപറന്പ് ഗവണ്മെന്റ് കോളജിന് സമീപം പള്ളിയാളി പീടിയേക്കൽ സൽമാൻ സാലിഹ് (26), പരപ്പനങ്ങാടി ഒട്ടുമ്മൽ ബീച്ച് പൂക്കൂന്റെ പൂരക്കൽ സാദിഖ് (38), തിരൂർ കൂട്ടായി പുത്തൻവീട്ടിൽ പി.വി. സുബൈർ (38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് നിന്ന് സ്വർണവുമായി എത്തുന്ന ആളെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്യാൻ എത്തിയ 13 പേർ ഏതാനും ദിവസം മുന്‍പ് പിടിയിലായിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മൂന്നുപേർ കൂടി അറസ്റ്റിലായത്. സ്വർണം തട്ടാനെത്തിയവരിൽ നിന്ന് രണ്ട് ഇന്നോവ കാറുകളും 14 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ പടന്നോട്ട് സ്വദേശി കൈപ്പേകണ്ടി അൻസാർ, പരപ്പനങ്ങാടി പുത്തൻ കടപ്പുറം സ്വദേശി അലി അക്ബർ എന്നിവരുടെ നിർദേശ പ്രകാരമാണ് കവർച്ചാ സംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെ സന്ദേശങ്ങൾ പോലീസ് പരിശോധിച്ചപ്പോഴാണ് ഇപ്പോൾ മൂന്നുപേർ പിടിയിലായത്.
അറസ്റ്റിലായ സൽമാൻ സാലിഹ് കഴിഞ്ഞ ഞായറാഴ്ച കരിപ്പൂരിൽ വിമാനം ഇറങ്ങി അപ്രത്യക്ഷനായിരുന്നു. തുടർന്ന് സൽമാനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം കരിപ്പൂർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സൽമാനെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ചുരളഴിയുന്നത്. സൽമാൻ സാലിഹ് ഗൾഫിൽ സ്വർണക്കടത്ത് സംഘം ഏൽപ്പിച്ച സ്വർണവുമായി മുങ്ങുകയായിരുന്നുവെന്ന് വ്യകതമായി. ഈ സ്വർണം കൈപ്പറ്റുന്നതിനായിരുന്നു കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘം എത്തിയത്.
അതേസമയം ഗൾഫിൽ നിന്ന് സ്വർണം കൈപ്പറ്റിയ സൽമാൻ അവിടെ തന്നെ സ്വർണം മറ്റൊരാൾക്ക് കൈമാറി പണം കൈപ്പറ്റുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. യഥാർഥ ഉടമക്ക് സ്വർണം നൽകാതെ മറ്റൊരാൾക്ക് കൈമാറുന്നതിന് 40 ലക്ഷമാണ് ഇയാൾ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്. ഇതു പ്രകാരം കരിപ്പൂരിലെത്തിയ സൽമാൻ യഥാർഥ ഉടമകൾ പറഞ്ഞുവിട്ട സ്വർണം പൊട്ടിക്കൽ സംഘത്തിനു കൈമാറാതെ ഷബി എന്ന ആളുടെ കാറിൽ മുങ്ങുകയായിരുന്നു.
കോഴിക്കോട് മുക്കത്തേക്കാണ് ഇവർ സ്ഥലം വിട്ടത്. അവിടെ സാദിഖും ഉണ്ടായിരുന്നു. തുടർന്ന് നാലുപേരും കാറിൽ എറണാകുളത്ത് പോയി അവിടെ മുറിയെടുത്ത് ട്രോളി ബാഗിൽ ഒളിപ്പിച്ച സ്വർണം പങ്കുവയ്ക്കുകയാണ് ഉണ്ടായതെന്ന് സൽമാൻ പോലീസിനോട് സമ്മതിച്ചു. ഇതോടെ കേസിൽ സൽമാനും സാദിഖും സുബൈറും അറസ്റ്റിലായി.
District News
മഞ്ചേരി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി തുടക്കം കുറിക്കാനിരിക്കെ മലബാർ മേഖലയിൽ വിശിഷ്യ, മലപ്പുറം ജില്ലയിൽ പദ്ധതി കാര്യമായി ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ. സംസ്ഥാനത്ത് നിരത്തിലോടുന്ന 4717 ബസുകളിൽ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ 1132 ബസുകൾ മാത്രമാണ് ഓടുന്നത്. ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യം അനുവദിക്കുന്നതെന്ന തീരുമാനമാണ് മലപ്പുറം ജില്ലക്ക് വിനയായത്.
മലപ്പുറം ജില്ലയിൽ കെഎസ്ആർടിസിക്ക് ആകെ നാല് സബ് ഡിപ്പോകൾ മാത്രമാണുള്ളത്. മലപ്പുറം, പെരിന്തൽമണ്ണ, നിലന്പൂർ, പൊന്നാനി എന്നീ നാല് ഡിപ്പോകളിൽ മൊത്തം 120ൽ താഴെ ബസുകൾ മാത്രമാണുള്ളത്. മലപ്പുറം ഡിപ്പോയിൽ ഓർഡിനറി ബസുകൾ ആറിൽ താഴെയാണ്. തിരൂർ-മഞ്ചേരി, വഴിക്കടവ്-തിരൂർ, കോഴിക്കോട്-തിരൂർ, മലപ്പുറം-പൊന്നാനി എന്നീ റൂട്ടുകളിൽ മാത്രമാണ് ഈ ബസുകൾ ഓടുന്നത്.
ഗ്രാമവണ്ടി എന്ന പേരിൽ മറ്റൊരു ബസും ഓടുന്നുണ്ട്. എടരിക്കോട്, തിരൂർ വഴി ഓടുന്ന ഈ ബസിൽ നിലവിൽ സ്ത്രീകൾക്കും കുട്ടികൾക്കും യാത്ര സൗജന്യമാണ്. ഗ്രാമപഞ്ചായത്താണ് ഗ്രാമവണ്ടിക്ക് ഡീസൽ ചെലവ് നൽകുന്നത്.
ഓർഡിനറി കഴിഞ്ഞാൽ മൂന്ന് ഫാസ്റ്റും രണ്ട് സൂപ്പർ ഫാസ്റ്റും അവശേഷിക്കുന്നവ ടൗണ്‍ ടു ടൗണ്‍ ബസുകളുമാണ്. ഇതിൽ ടിടി ബസുകളിൽ കൂടി സൗജന്യ യാത്ര അനുവദിച്ചാൽ അല്പമെങ്കിലും ആശ്വാസമാകും. എന്നാൽ ഇതുസംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
നിലവിൽ രേഖകൾ പ്രകാരം 33 സർവീസുകൾ മലപ്പുറത്തു നിന്ന് പോകുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഡ്രൈവർമാരുടെയും ബസുകളുടെയും കുറവുമൂലം 26-27 ബസുകളാണ് പ്രതിദിന സർവീസ് നടത്തുന്നത്. ജൂണ്‍ 15 മുതൽ ആരംഭിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പാക്കാൻ സർക്കാർ 57 കോടി രൂപ ചെലവിടുന്പോൾ ഇതുവഴി മലപ്പുറം ജില്ലക്കോ മലബാറിനോ കാര്യമായ ഗുണം ലഭിക്കുന്നില്ലെന്നത് പ്രദേശത്തെ ജനങ്ങൾക്ക് നിരാശയുണ്ടാക്കുന്നു.
ഈ സാഹചര്യത്തിൽ ജില്ലയിലെ പ്രധാന നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും തെക്കൻ ജില്ലകളിലെന്ന പോലെ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗ്രാമീണ ജനങ്ങൾക്ക് ഉപയോഗപ്രദമാകും വിധം പുതിയ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാൻ സൊസൈറ്റി സംസ്ഥാന ജനറൽ സ്രെട്ടറി മജീദ് മാവുങ്ങൽ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
District News
പെരിന്തൽമണ്ണ: ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ള യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിൽ. ബംഗാൾ സ്വദേശി തന്മയ് മണ്ഡലിനെയാ (25) ണ് 10 കിലോ കഞ്ചാവും അവ തൂക്കാൻ ഉപയോഗിച്ച ത്രാസും കഞ്ചാവ് വിൽപ്പനയിൽ ലഭിച്ച 18,645 രൂപയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്ത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പുളിങ്കാവ് -മലറോഡ് ഭാഗത്ത്നിന്നാണ് ഇയാളെ പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെറുകര, കട്ടുപ്പാറ, പുലാമന്തോൾ, പെരിന്തൽമണ്ണ ടൗണ്‍ ഭാഗങ്ങളിൽ ഇയാൾ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപും സംഘവും നടത്തിയ പട്രോളിംഗിനിടെ ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, മുഹമ്മദ് റിയാസ്, ഡ്രൈവർ അനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മയക്കുമരുന്ന് കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
നിലമ്പൂർ: ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന വ്യാപകമായി തുടരുന്ന ഓപറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് കേസുകളിപ്പെട്ട മന്പാട് ഒടായിക്കൽ സ്വദേശി മേത്തലയിൽ സുഹൈബ് എന്ന മത്തായിയെ (32) പോലീസ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് വിയ്യൂർ ജയിലിൽ അടച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം 0.4 ഗ്രാം എംഡിഎംഎയും ഉണ്ടായിരുന്നു.
സുഹൈബ് രാസ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മെത്തഫിറ്റാമിനും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും ലഹരി വിൽപ്പന തുടരവേ 42 ഗ്രാം എംഡിഎംഎയുമായി മഞ്ചേരി പോലീസിന്റെ പിടിയിലായി രണ്ടാഴ്ച മുന്‍പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മണൽക്കടത്ത് കേസിലും പ്രതിയാണ് സുഹൈബ്. ലഹരി ഇടപാടുകൾ നടത്തുന്നവർക്കെതിരേ വരുംനാളുകളിലും ശക്തമായ നടപടി തുടരുമെന്ന് പോലീസ് വ്യക്തമാക്കി.
ഇൻസ്പെക്ടർ ബി.എസ്. ബിനു, എസ്ഐ എ.എസ്. ജാബിർ, എഎസ്ഐ കെ. സുനിത, സിപിഒ ജിതിൻ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, ടി. നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നിലമ്പൂരിൽ ജനകീയ പ്രതിരോധവുമായി പോലീസ്
നിലമ്പൂർ: ഓപറേഷൻ തൂഫാൻ ജനകീയമായി നടപ്പാക്കി ലഹരി സംഘങ്ങളെ തുരത്താൻ പോലീസ്. ഒരു മാസം നീണ്ടുനിൽക്കുന്ന കാന്പയിന് നിലന്പൂരിൽ തുടക്കമായി. ജനപ്രതിനിധികൾ, കോളജ് പ്രിൻസിപ്പൽമാർ, സ്കൂൾ പ്രധാനാധ്യാപകർ.
സന്നദ്ധ സംഘടനാ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ആദിവാസി നഗറുകളിലെ പ്രമോട്ടർമാർ സ്കൂളിലെ എസ്പിസിഎൻഎസ്എസ് അംഗങ്ങൾ ഉൾപ്പെടെ 200 ലേറെ പേരാണ് കാന്പയിനിൽ പങ്കെടുത്തത്.
ലഹരി ഇടപാടും ഉപയോഗവും തടയാൻ വിവിധ പരിപാടികൾ പോലീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഫുട്ബോൾ ഉൾപ്പെടെ കായിക മേഖലയെ സജീവമാക്കാനും ബോധവത്കരണ കാന്പയിനുകൾ നടത്താനും ആദിവാസി നഗറുകളിൽ ഉൾപ്പെടെ കലാപരിപാടികൾ സംഘടിപ്പിക്കാനുമാണ് തീരുമാനം. റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ് പരിസരങ്ങൾ, ഇടവഴികൾ തുടങ്ങി എല്ലാ മേഖലയിലും ഇനി ലഹരിസംഘത്തിന് പിന്നാലെ പോലീസിന്റെ കണ്ണ് ഉണ്ടാകും.
കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് ലഹരിസംഘം എത്താനുള്ള പഴുതുകൾ അടക്കും. ലഹരി തടയേണ്ടത് നാടിന്റെ അനിവാര്യതയായതിനാൽ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. എസ്ഐ ജാബിർ കാന്പയിൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ഷൗക്കത്തലി കൂമഞ്ചേരി, വികസന സ്ഥിരംസമിതി അധ്യക്ഷൻ മുംതാസ് ബാബു, കൗണ്‍സിലർമാർ എന്നിവർ പ്രസംഗിച്ചു.
District News
നിലമ്പൂർ: നാടെങ്ങും ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ അമരുന്പോൾ അങ്കണവാടികളിലും ആഘോഷം. നിലന്പൂർ ചേലശേരിക്കുന്ന് ഹൈടെക് അങ്കണവാടിയിലെ കുരുന്നുകളാണ് ഇഷ്ടടീമിന്റെ ജഴ്സികൾ അണിഞ്ഞെത്തി ആവേശത്തിന്റെ ഭാഗമായത്. അങ്കണവാടി പരിസരം വിവിധ രാജ്യങ്ങളുടെ പതാകകളാൽ അലങ്കരിച്ചും കുട്ടികളുടെ ഗോളടി മത്സരം നടത്തിയുമായിരുന്നു ആഘോഷം.
എല്ലാവർക്കും പന്തും മധുരവും സമ്മാനമായി നൽകിയിരുന്നു. അധ്യാപിക കെ.ടി. സുഹ്റ, എം. ജയകുമാരി, അങ്കണവാടി ലെവൽ മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗം പി. രേഷ്മ, വിജിഷ സുരേഷ്, ദീപ്തി നിധിൻ, അനുശ്രീ നിഖിൽ, അരുണിമ അജീഷ്, ദിവ്യ അനീഷ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും അമ്മമാർക്കും പകൽ സമയം അങ്കണവാടിയിൽ ഫുട്ബോൾ കളി കാണാൻ ടെലിവിഷൻ സ്ക്രീനും ഒരുക്കിയിട്ടുണ്ട്.
District News
കോട്ടക്കൽ: കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ 2025 -26 അധ്യയന വർഷത്തിൽ സിബിഎസ്ഇ നടത്തിയ എഐഎസ്എസ്സിഇ, എഐഎസ്എസ്ഇ എന്നീ പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി ഹൈക്കോടതി മുൻ ജഡ്ജ് പി. ഉബൈദ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ആൻസിൻ ജോർജ് (കൗണ്‍സിലർ ഫോർ ഇവാഞ്ചലൈസേഷൻ, സാന്തോം പ്രൊവിൻസ്) അധ്യക്ഷയായിരുന്നു.
കോട്ടക്കൽ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിൻസെന്റ് കറുകമാലിൽ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസില്ല ജോർജ്, പിടിഎ പ്രസിഡന്റ് സി.ആർ. ശരത്നാഥ്, സ്കൂൾ ഡവലപ്മെന്റ്
എക്സിക്യൂട്ടീവ് പി.കെ. മുഹമ്മദ് ഷാഫി, സെക്ഷൻ ഇൻചാർജ് എം.പി. സുനിത, സ്കൂൾ ടോപ്പർ സെൻഹ എന്നിവർ പ്രസംഗിച്ചു. പത്താംതരം പരീക്ഷയിൽ ഹൃതു ബിനേഷ് 99 ശതമാനം, ഡാലിയ മുഹമ്മദ് ഷാഫി 98.8 ശതമാനം, എ. കെൻസ ജലീൽ, ശിവ്ശങ്കർ സുമൽ 97.8 ശതമാനം മാർക്ക് കരസ്ഥമാക്കി.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സെൻഹ താപ്പി 95.6 ശതമാനം, ആയിഷ സെബ 93 ശതമാനം മാർക്ക് നേടി. മുൻ ജഡ്ജ് പി. ഉബൈദിൽനിന്ന് വിജയികൾ പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.
District News
നിലമ്പൂർ : മാലിന്യങ്ങൾ അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിയുന്ന ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വരണമെന്നും മാലിന്യസംസ്കരണത്തിൽ ജനങ്ങൾക്ക് അവബോധം ഉണ്ടാകണമെന്നും പി.വി. അബ്ദുൾ വഹാബ് എംപി.
നിലമ്പൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ആചരിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സമാപന പരിപാടി കനോലി പ്ലോട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ, ശുചിത്വ അംബാസഡർ ആർ.കെ. മലയത്ത്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ മുസ്തഫ കളത്തുംപടിക്കൽ, മേരിസ് ഷിബു, സ്മിത മോൾ, ക്ലീൻ സിറ്റി മാനേജർ, മൻസൂർ കാരാട്ട് ചാലി, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സലീം,
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. വിനോദ് കൗണ്‍സിലർമാരായ അടുക്കത്ത് ഇസ്ഹാക്ക്, ഫ്രാൻസിസ് അന്പലത്തിങ്ങൽ, പി.കെ. ഉമ്മർനാണി, പി.ടി. കുഞ്ഞിമുഹമ്മദ്, റസിയ അള്ളാംപാടം, വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
District News
വണ്ടൂർ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മാറ്റുകൂട്ടി വണ്ടൂർ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം. പിടിഎ പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഒ. വിനോദ്, എസ്എംസി ചെയർമാൻ സി.എം. ജയപ്രകാശ്, അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരായ ബി. മനോജ്, വഹാബ്, സുരേഷ്, അഭിലാഷ്, അൻവർ, അഫ്സൽ, അലവിക്കുട്ടി, ലാബ് അസിസ്റ്റന്റ് മുനീർ എന്നിവർ നേതൃത്വം നൽകി.
District News
എടക്കര: ഒരു വർഷത്തിനുള്ളിൽ മുപ്പിനിപാലം നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. പ്രവൃത്തി പാതിവഴിയിൽ നിലച്ചതോടെ ജനങ്ങൾ യാത്രാദുരിതത്തിൽ.
എടക്കര-മൂത്തേടം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുന്നപ്പുഴയ്ക്ക് കുറുകേയുള്ള മുപ്പിനി പാലം നിർമാണ പ്രവൃത്തിയാണ് അനിശ്ചിതാവസ്ഥയിലായത്.
2025ലാണ് ഉയരം കുറഞ്ഞ കോസ്വേ പൊളിച്ച് പുതിയ പാലം നിർമാണത്തിന് തുടക്കമിട്ടത്. പുന്നപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ മുന്‍പുണ്ടായിരുന്ന കോസ്വേ നിരന്തരം വെള്ളത്തിനടിയിലാവുകയും ഗതാഗതം മുടങ്ങി ജനങ്ങൾ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പിനിക്കടവിൽ ഉയരം കൂടിയ പാലം നിർമാണത്തിന് അനുമതിയായത്.
ഏഴ് കോടി രൂപയാണ് പാലം പദ്ധതിക്കായി കേന്ദ്ര സർക്കാർ അനുവദിച്ചത്. 90 മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള പാലവും ഇരുവശങ്ങളിലുമായി നൂറ് മീറ്റർ വീതം അപ്രോച്ച് റോഡുമാണ് നിർമിക്കേണ്ടത്.
എടക്കര, മൂത്തേടം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള ബൈപാസ് റോഡാണിത്. പാലം നിർമാണം ആരംഭിച്ചതോടെ മുപ്പിനി പ്രശേങ്ങളിലെ ചില കുടുംബങ്ങൾ കിടപ്പുരോഗികളായ മാതാപിതാക്കളുമായി കഴിഞ്ഞ ഒന്നര വർഷമായി യാത്രാ സൗകര്യങ്ങളുള്ള മറ്റ് പലയിടങ്ങളിലും വാടകയ്ക്കാണ് താമസിക്കുന്നത്.
കരാറുകാരന്റെ അനാസ്ഥയാണ് പാലം നിർമാണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മുപ്പിനി, വരക്കോട് പ്രദേശങ്ങളിലുള്ള വിദ്യാർഥികൾ, രോഗികൾ, വിവിധ സ്ഥാപാനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർ ഒന്നര വർഷമായി കടുത്ത യാത്രാ ദുരിതത്തിലാണ്.
കാലവർഷം ശക്തിപ്രാപിച്ചാൽ നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കേണ്ടിവരും. ഇതോടെ പാലം നിർമാണം വീണ്ടും അവതാളത്തിലാകും. ഈ കാലവർഷവും മുപ്പിനി പ്രദേശങ്ങളിലെ ജനങ്ങൾ ചുറ്റിവളഞ്ഞ് വീടണയേണ്ട ഗതികേടിലാണ്.
District News
നിലമ്പൂർ : നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പനിരോഗികളുടെ എണ്ണം കൂടുന്നു. സാധാരണ വൈറൽപ്പനി രോഗികൾക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ബാധിച്ചും രോഗികൾ ആശുപത്രിയിലെത്തുന്നുണ്ട്. ഇന്നലെ കോവിഡ് ബാധിച്ച ഒരു രോഗിയും പന്നിപനി ബാധിച്ച ഒരു രോഗിയും ഡെങ്കിപ്പനി ബാധിച്ച് നാലുപേരും എലിപ്പനി ബാധിച്ച രണ്ടുപേരും മഞ്ഞപ്പിത്തം ബാധിച്ച 10 പേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കാരപ്പുറം സ്വദേശിയായ ഒരു രോഗി കോളറ ബാധ സംശയിച്ചും ചികിത്സയിലുണ്ട്. കോളറ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആശുപത്രിയിലെത്തുന്ന രോഗികൾ മരുന്നില്ലാതെ വലയുകയാണ്.
കാളികാവ് മേഖലയിൽനിന്നെത്തിയ രോഗികളാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ കൂടുതൽപേരും കുറുന്പലങ്ങോട്, ചുങ്കത്തറ മേഖലയിൽനിന്നുള്ളവരാണ്. ജില്ലാ ആശുപത്രിയിൽ ശരാശരി 1500 രോഗികളാണ് ദിവസവും വരുന്നത്. 200ഓളം രോഗികൾ കിടപ്പുരോഗികളായും ആശുപത്രിയിലുണ്ട്. മാസങ്ങളായി മരുന്നുക്ഷാമം നിലന്പൂർ ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലെ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രവർത്തനവും താളംതെറ്റിയ അവ സ്ഥയിലാണ്. കാസ്പ് വഴി ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ മുടങ്ങിയിട്ട് മാസങ്ങളായി.
സമീപത്തെ സ്വകാര്യ സ്കാനിംഗ് കേന്ദ്രത്തിൽനിന്ന് പട്ടികവർഗ വിഭാഗത്തിനും ഗർഭിണികൾക്കും ലഭിച്ചിരുന്ന ഇൻഷ്വറൻസ് ആനുകൂല്യങ്ങളും മുടങ്ങി. മെഡിക്കൽ സർവീസസ് കോർപറേഷന്റെ കീഴിൽ ജില്ലാ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയിലും അത്യാവശ്യ മരുന്നുകൾ ലഭ്യമല്ല.
ജില്ലാ ആശുപത്രിയിലെത്തുന്ന പനിരോഗികളുടെ എണ്ണം വർധിച്ചതോടെ പനി ക്ലീനിക്കിന്റെ പ്രവർത്തനം തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്. വൈകുന്നേരം ഒപി പ്രവർത്തിക്കുന്നുണ്ട്. ഇതോടെ അത്യാഹിത വിഭാഗത്തിൽ ഉച്ചകഴിഞ്ഞ് തിരക്ക് കുറവുണ്ട്. ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെയാണ് സായാഹ്ന ഒപി പ്രവർത്തിക്കുന്നത്.
District News
മേലാറ്റൂർ: അറ്റകുറ്റപ്പണികൾക്കായി ഒഴിച്ചിട്ട വീട് ശക്തമായ മഴയെത്തുടർന്ന് ഇടിഞ്ഞുവീണു. വലിയപറന്പിലെ മേലേതിൽ സുരേഷ് ബാബുവിന്റെ വീടാണ് ഇടിഞ്ഞുവീണത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
ഇറക്കിവച്ചിരുന്ന ഓടിനുമുകളിലൂടെയാണ് ചുമർ ഇടിഞ്ഞുവീണത്. അഞ്ഞൂറിലധികം ഓടുകളും പട്ടികകളും കഴുക്കോലുകളും മറ്റും നശിച്ചു. വീടിനോട് ചേർന്നുള്ള ശുചിമുറിക്കും കേടുപാടുകൾ സംഭവിച്ചു. ജലസംഭരണിയും പൈപ്പ് ലൈനിനുമെല്ലാം പൊട്ടിത്തകർന്നു. ആളപായമില്ല.
മേലാറ്റൂർ വില്ലേജ് അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
District News
എടക്കര: പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി വിഭാഗത്തിൽനിന്ന് ആറ് വിദ്യാർഥികൾക്ക് ഇന്ത്യൻ ആർമിയുടെ അഗ്നിവീർ പദ്ധതിയിൽ സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചു.
യു. അനന്തു, സ്റ്റൈൻ ജോസ്, വി. അഭിജിത്ത്, കെ.വി. അമൽ കൃഷ്ണൻ, എം.പി. മുഹമ്മദ് ഷെമിൽ, കെ.എസ്. ആദർശ് എന്നിവരാണ് അഗ്നിവീർ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അഗ്നിവീർ നേടിയ കാഡറ്റുകളെയും കഴിഞ്ഞ വർഷം എൻസിസി പൂർത്തിയാക്കിയ വിദ്യാർഥികളെയും യൂണിറ്റിന്റെ നേതൃത്വം വഹിച്ചവരെയും അനുമോദിച്ചു. കൂടാതെ പുതിയ ബാച്ചിന്റെ നേതൃത്വം വഹിക്കുന്ന വിദ്യാർഥികൾക്ക് എൻസിസി റാങ്കുകൾ സമ്മാനിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ അനിൽ ബി. കുമാർ, പിടിഎ പ്രസിഡന്റ് അജയൻ, അസോസിയറ്റ് എൻസിസി ഓഫീസർ കെ.എം. ബവീഷ്, പെർമനന്റ് ഇൻസ്ട്രക്ടർ അനുശ്രീ എന്നിവർ പ്രസംഗിച്ചു.
District News
മഞ്ചേരി: കാറ് തടഞ്ഞുനിർത്തി യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മങ്കട പള്ളിപ്പുറം പുളിക്കത്തൊടി നിഷാദിനെയാണ് മഞ്ചേരി പോലീസ് എസ്ഐ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ആനക്കയത്താണ് കേസിനാസ്പദമായ സംഭവം.
മലപ്പുറം എടയാറ്റൂർ ചെന്പലക്കൽ പൊന്നാഞ്ചോല മുസ്തഫയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ചത്. മുസ്തഫ ഓടിച്ച കാർ തടഞ്ഞുനിർത്തുകയും ആയുധങ്ങളുമായി കാറിൽ കയറിയ പ്രതികൾ മുസ്തഫയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദിച്ചുവെന്നാണ് പരാതി.
District News
എടക്കര: കനത്ത മഴയെത്തുടർന്ന് നാടുകാണി ചുരം പാതയിൽ മുളങ്കൂട്ടങ്ങൾ റോഡിലേക്ക് പതിച്ച് ഗതാഗതം ഭാഗികമായി തസപ്പെട്ടു. ചുരത്തിലെ കേരള- തമിഴ്നാട് അതിർത്തി, തകരപ്പാടി, ജാറം, പോത്തുംകുഴി തുടങ്ങിയ ഭാഗങ്ങളിലാണ് ഉണങ്ങിയ മുളങ്കൂട്ടങ്ങൾ റോഡിലേക്ക് പതിച്ചത്.
ഇതിനു പുറമേ ജാറം ഭാഗത്ത് ചെറിയ മണ്ണിടിച്ചിലുമുണ്ടായി. നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എം. അയൂബ്, പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുളങ്കൂട്ടങ്ങൾ വെട്ടിമാറ്റി ഗതാഗത തടസം ഒഴിവാക്കി.
District News
എടക്കര: കാൽപ്പന്തുകളിയുടെ ആവേശം നെഞ്ചിലേറ്റിയ മലപ്പുറത്തിന്റെ അതിർത്തി നാടുകളിൽ ബ്രസീൽ-അർജന്റീന ഫാൻസുകാർ തമ്മിൽ ഫ്ളക്സ് യുദ്ധം. എടക്കര മുണ്ടയിലാണ് ലോകകപ്പിനെ വരവേറ്റ് രണ്ട് ടീമുകളുടെയും ആരാധകർ തമ്മിൽ ഒരാഴ്ചയായി ഫ്ളക്സ് യുദ്ധം ആരംഭിച്ചത്. അർജന്റീന ആരാധകർ 350 അടി നീളമുള്ള ഫ്ളക്സ് ബോർഡ് അടിച്ച് റോഡരികിൽ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ബ്രസീൽ ആരാധകരെ വെല്ലുവിളിക്കുകയും ചെയ്തു.
ഇതോടെ സടകുടഞ്ഞെണീറ്റ ബ്രസീൽ ആരാധകർ 400 അടി നീളമുള്ള ഫ്ളക്സ് അഞ്ച് ദിവസം കൊണ്ട് റോഡരികിൽ സ്ഥാപിച്ചു കഴിഞ്ഞു. ഇതുകണ്ടപ്പോൾ തങ്ങൾ സ്ഥാപിക്കാനിരുന്ന 350 അടി ഫ്ളക്സ് അർജന്റീനക്കാർ 600 പ്ലസ് ആക്കാൻ തീരുമാനിച്ചു. ഈ തീരുമാനം ബ്രസീൽ ആരാധകരെ ഫ്ളക്സിന്റെ നീളം കൂട്ടാൻ വീണ്ടും പ്രേരിപ്പിക്കുകയാണ്.
അർജന്റീനക്കാർ 600 അടിവച്ചാൽ തങ്ങൾ 900 അടി നീളമുള്ള ഫ്ളക്സ് ബോർഡ് വയ്ക്കുമെന്നാണ് ബ്രസീൽ ആരാധകർ ഇപ്പോൾ പറയുന്നത്. രണ്ട് ടീമുകളുടെയും ആരാധകർ തമ്മിൽ രണ്ടാഴ്ച്ചയായി തുടരുന്ന ഫ്ളക്സ് യുദ്ധം അവസാനിക്കുന്നില്ല.
മുണ്ട ജാസ് ക്ലബ് പ്രവർത്തകരും പ്രദേശവാസികളും സുഹൃത്തുക്കളുമാണ് ഇരുടീമുകളുടെയും ആരാധകർ. ഫ്ളക്സ് ബോർഡ് അടിക്കാൻ രണ്ട് ലക്ഷം രൂപയോളം ഇരുവിഭാഗം ആരാധകർക്കും ചെലവ് വന്നിട്ടുണ്ട്. ആരാധകരായ പ്രവാസി സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായം ഇരുകൂട്ടർക്കുമുണ്ട്.
മുണ്ട അങ്ങാടി മുതൽ പാലാട് വരെയുള്ള കെഎൻജി റോഡിന്റെ ഇരുവശങ്ങളിലുമായാണ് ഇവർ ഫ്്ളക്സുകൾ സ്ഥാപിക്കുന്നത്. രാത്രി ഫ്ളക്സ് ബോർഡ് കാണാൻ ലൈറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രസീൽ ഫാൻസ് സ്ഥാപിച്ച ഫ്ളക്സിൽ പെലെ അടക്കമുള്ള ബ്രസീലിന്റെ ഇതിഹാസ താരങ്ങളും ലോകകപ്പ് നേടിയ ചിത്രങ്ങളും കപ്പുകളും നിറഞ്ഞു നിൽക്കുന്നു. ഇതോടൊപ്പം ഇന്ത്യൻ ടീമും ഒരിക്കൽ വരുമെന്ന പ്രത്യാശയോടെ ഇന്ത്യൻ ടീമിന്റെ ഫോട്ടോയും കൊടുത്തിട്ടുണ്ട്.
കാറപകടത്തിൽ മരിച്ച പോർച്ചുഗീസ് താരം ഡിയാഗോ ജോട്ടയുടെ ചിത്രം കണ്ണീരോർമയായി ബ്രസീലുകാർ ചേർത്തിട്ടുമുണ്ട്. ഇത്രയ്ക്ക് ആരാധകരില്ലെങ്കിലും പോർച്ചുഗലിനും മുണ്ടയിൽ ഫ്ളക്സ് ബോർഡ് ഉയർന്നിട്ടുണ്ട്. ലോക റിക്കാർഡാണ് തങ്ങളുടെ ഫ്ളക്സുകളെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നു.
എതിർടീമുകളുടെ ആരാധകരാണെങ്കിലും ജാസ് ക്ലബിൽ ഒരുക്കുന്ന പ്രോജക്ടറിൽ ഒരുമിച്ചിരുന്നാണ് ഇരുകൂട്ടരും ലോകകപ്പ് കാണുക.
District News
മലപ്പുറം: ഷൊർണൂർ-നിലന്പൂർ റെയിൽവേ ലൈൻ നിലവിൽ വന്നതിന്റെ ശതാബ്ദി വർഷത്തിൽ ഈ പാതയിലെ യാത്രക്കാർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിശോധിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിംഗ് പി.പി. സുനീർ എംപിക്ക് ഉറപ്പ് നൽകി.
യാത്രക്കാരിൽനിന്നുമുള്ള വരുമാനാടിസ്ഥാനത്തിൽ ആദ്യ 45 റെയിൽവേ സ്റ്റേഷനുകളിൽ നിലന്പൂർ റോഡ്, അങ്ങാടിപ്പുറം എന്നിവ ഇടം പിടിച്ചതോടെ ഷൊർണൂർ- നിലന്പൂർ പാതയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രസക്തി വർധിച്ചുവെന്നും പ്രവൃത്തി പൂർത്തിയാകുന്നതോടെ ഈ പാതയിൽ കൂടൂതൽ എക്സ്പ്രസ്-മെമു ട്രെയിനുകൾ ഓടിക്കുന്നതോടെയും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലൂടെയും റെയിൽവേ ലൈൻ അതിന്റെ പരമാവധി ശേഷിയിൽ ഉപയോഗപ്പെടുത്താനാകുമെന്നും എംപി, ജനറൽ മാനേജർക്ക് ജൂണ്‍ എട്ടിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2024-25 വർഷത്തെ പ്രവൃത്തികളിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം, വാണിയന്പലം റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ വികസനത്തിന് 17.34 കോടി രൂപ അനുവദിച്ചതിന് പി.പി. സുനീർ എംപി നന്ദി അറിയിച്ചു.
നിലന്പൂർ-മൈസൂർ റെയിൽവേ ആക്ഷൻ ഭാരവാഹികൾ ഈ വിഷയത്തിൽ എംപിയെ മലപ്പുറത്തെ ഓഫീസിലെത്തി നേരിൽക്കണ്ട് നിവേദനം നൽകിയതിനെത്തടർന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി.പി. സുനീർ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മേയ് അഞ്ചിന് വിശദമായ കത്ത് അയച്ചിരുന്നു.
District News
മലപ്പുറം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്-2027) നടപടികളുടെ ആദ്യഘട്ടമായ "സെൽഫ് എന്യൂമറേഷൻ’ 16ന് ആരംഭിക്കും. പൊതുജനങ്ങൾക്ക് തങ്ങളുടെ വീടുകളെയും കുടുംബങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഒൗദ്യോഗിക പോർട്ടൽ വഴി സ്വയം ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള സൗകര്യമാണിത്. 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് ഇതിനായി അവസരമുണ്ടായിരിക്കും.
സെൻസസ് നടപടികൾ കൂടുതൽ വേഗമാക്കാനും എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കാനും ശേഖരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനുമാണ് ഈ സംവിധാനം.
വീടുകളുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് ആദ്യഘട്ട ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷ് കൂടാതെ മലയാളം അടക്കം 15 ഇന്ത്യൻ ഭാഷകളിൽ വിവരങ്ങൾ രേഖപ്പെടുത്താൻ പോർട്ടലിൽ സൗകര്യമുണ്ട്.
വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് എങ്ങനെ?
പോർട്ടൽ ലോഗിൻ: പൊതുജനങ്ങൾ ആദ്യം // se.census.gov. in എന്ന ഒൗദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം തെരഞ്ഞെടുത്ത് ക്യാപ്ച കോഡ് നൽകണം.
കുടുംബ രജിസ്ട്രേഷൻ: കുടുംബനാഥന്റെ പേര്, 10 അക്ക മൊബൈൽ നന്പർ, ഇ-മെയിൽ ഐഡി (നിർബന്ധമല്ല) എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. ഒരു കുടുംബത്തിന് ഒരു മൊബൈൽ നന്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഒരിക്കൽ രജിസ്റ്റർ ചെയ്ത പേര് പിന്നീട് മാറ്റാൻ കഴിയില്ല.
ഒടിപി പരിശോധനയും ഭാഷാ തെരഞ്ഞെടുപ്പും: മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകി ലോഗിൻ പൂർത്തിയാക്കണം. ഈ ഘട്ടത്തിൽ തെരഞ്ഞെടുക്കുന്ന ഭാഷ പിന്നീട് മാറ്റാൻ സാധിക്കില്ല.
ലൊക്കേഷൻ വിവരങ്ങൾ: ജില്ല, പിൻകോഡ്, വില്ലേജ്/ടൗണ്‍ എന്നിവ നൽകിയ ശേഷം കൃത്യമായ താമസസ്ഥലം മാപ്പിൽ ചുവന്ന അടയാളം ഉപയോഗിച്ച് സ്ഥിരീകരിക്കണം.
ചോദ്യാവലി പൂരിപ്പിക്കൽ: പോർട്ടലിലുള്ള ടൂൾടിപ്പുകൾ, പതിവുചോദ്യങ്ങൾ എന്നിവയുടെ സഹായത്തോടെ വീടുകളുടെ പട്ടിക തയാറാക്കലിനുള്ള 34 ചോദ്യങ്ങൾക്ക് മറുപടി നൽകാം. ഒരേ ലോഗിനിൽ തന്നെ വീട്ടിലുള്ള എല്ലാവരുടെയും വിവരങ്ങൾ നൽകാൻ സാധിക്കും.
പ്രക്രിയ ഇടയ്ക്കുവച്ച് നിർത്തേണ്ടി വന്നാൽ ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത് പിന്നീട് പൂർത്തിയാക്കാനും സൗകര്യമുണ്ട്.
ഫൈനൽ സബ്മിറ്റും എസ്ഇ ഐഡിയും: വിവരങ്ങൾ കൃത്യമാണെന്ന് പ്രിവ്യൂ സ്ക്രീൻ വഴി ഉറപ്പാക്കിയ ശേഷം നൽകാം. ഇതിനുശേഷം മാറ്റങ്ങൾ വരുത്താനാകില്ല. വിജയകരമായി സമർപ്പിച്ചു കഴിയുന്പോൾ "എച്ച്’ എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള എസ്ഇ ഐഡി മൊബൈലിലും ഇ-മെയിലിലും ലഭിക്കും.
എന്യൂമറേറ്റർമാരുടെ സന്ദർശനം
സെൻസസ് ഉദ്യോഗസ്ഥർ (എന്യൂമറേറ്റർമാർ) പിന്നീട് വീടുകൾ സന്ദർശിക്കുന്പോൾ ഈ എസ്ഇ ഐഡി അവർക്ക് കൈമാറണം. ഈ ഐഡി നിലവിലുള്ള റിക്കാർഡുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ വിവരങ്ങൾ സ്ഥിരീകരിച്ച് സബ്മിറ്റ് ചെയ്യും. പൊരുത്തപ്പെടാത്ത സാഹചര്യങ്ങളിൽ മാത്രം എന്യൂമറേറ്റർ വിവരങ്ങൾ പുതിയതായി ശേഖരിക്കും.
District News
കരുവാരക്കുണ്ട്: പ്രാദേശിക വിനോദസഞ്ചാരികളെ ആകർഷിക്കാൻ കോടികൾ മുടക്കി ഒരുക്കിയ ചെറുന്പ് ഇക്കോ വില്ലേജ് നാശത്തിൽ. കൃത്യമായ പരിപാലനവും വികസന പ്രവർത്തനങ്ങളും ഇല്ലാത്തതിനാൽ പദ്ധതിക്കായി മുടക്കിയ കോടികണക്കിന് രൂപ വെറുതെ പോകുന്ന സ്ഥിതിയാണ്. ഇക്കോ വില്ലേജിന്റെ ചില ഭാഗങ്ങളിൽ മണൽ അടിഞ്ഞുകൂടി ഉപയോഗയോഗ്യമല്ലാതായതോടെ നാട്ടുകാരിൽ ചിലർ അവിടെ കപ്പകൃഷി നടത്തുകയാണ്.
കപ്പച്ചെടികൾ വളർന്ന് പന്തലിച്ചതോടെ പ്രദേശം കാടുപിടിച്ച രൂപത്തിലുമായി. ഇത് പ്രദേശം സാമൂഹിക വിരുദ്ധ കേന്ദ്രമാകാനുള്ള സാധ്യതയും വർധിപ്പിക്കുകയാണ്. കോടികൾ തുലച്ച പദ്ധതിയെന്ന വിമർശനമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതും പരിസര ശുചിത്വക്കുറവും സന്ദർശകരുടെ മനംമടുപ്പിക്കുന്ന പ്രധാന പ്രശ്നങ്ങളായി തുടരുകയാണ്.
ടൂറിസം വികസനത്തിനായി നടപ്പാക്കിയ പദ്ധതി വേണ്ടത്ര പരിപാലനവും നവീകരണവുമില്ലാതെ കിടക്കുന്ന സാഹചര്യത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഒഴിവ് സമയങ്ങൾ ഉല്ലാസകരമാക്കാൻ എത്തുന്ന സന്ദർശകരെ വരവേൽക്കാൻ ഒരുക്കിയ ഇക്കോ വില്ലേജ് കപ്പത്തോട്ടമായി മാറിയോ എന്ന ചോദ്യമാണ് നാട്ടുകാരും സന്ദർശകരും ഉയർത്തുന്നത്.
പദ്ധതി പ്രദേശം നവീകരിച്ച് സംരക്ഷിക്കാനും പദ്ധതിയുടെ ഉദേശലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
District News
പൂക്കോട്ടുംപാടം: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് അമരന്പലം പഞ്ചായത്തിലെ അർജന്റീന ഫാൻസിന്റെ ആഹ്ലാദപ്രകടനം. നീലയും വെള്ളയും കലർന്ന ജേഴ്സികൾ അണിഞ്ഞും അർജന്റീനയുടെ പതാകകളും ഏന്തിയാണ് ആരാധകർ ഘോഷയാത്രയിൽ അണിനിരന്നത്.
ഫുട്ബോൾ ആവേശം നാട്ടിൻപുറങ്ങളിലേക്ക് പൂർണമായും എത്തുന്നതിന്റെ ആവേശം വ്യക്തമാക്കിയായിരുന്നു അർജന്റീനിയർ ആരാധകരായ യുവാക്കളുടെ പ്രകടനം. വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും ആരവങ്ങളുടെയും അകന്പടിയോടെ നടന്ന ഘോഷയാത്ര പൂക്കോട്ടുംപാടം ടൗണിനെ ആവേശത്തിലാഴ്ത്തി.
കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ അമരന്പലം പഞ്ചായത്തിലെ നിരവധി അർജന്റീന ആരാധകരുടെ സജീവ സാന്നിധ്യമായിരുന്നു ഘോഷയാത്രയിൽ. ലോകകപ്പിന് തുടക്കം കുറിക്കാൻ പോകുന്നതിന്റെ ആവേശത്തിൽ തങ്ങളുടെ പ്രിയ ടീമിന് നിസീമമായ പിന്തുണ പ്രഖ്യാപിച്ചാണ് ഫാൻസ് വിളംബര ജാഥ സംഘടിപ്പിച്ചത്.
വരുംദിവസങ്ങളിൽ മറ്റ് ടീമുകളുടെ ആരാധകരും സമാനമായ ആഘോഷങ്ങളുമായി നഗരത്തിൽ സജീവമാകും.
ലോകകപ്പ് ആവേശവുമായി വിളംബര ജാഥ
രാമപുരം: ലോകകപ്പ് ഫുട്ബോളിന്റെ വരവറിയിച്ച് നാറാണത്ത് ജാസ ആർട്സ് സ്പോർട്സ് ക്ലബ്ബും ലെനോർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച "കളിയാണ് ലഹരി' വിളംബര ജാഥ ആവേശമായി. വൻ ജനപങ്കാളിത്തത്തോടെയായിരുന്നു വിളംബരജാഥ. നാറാണത്തുനിന്ന് രാമപുരത്തേക്ക് ആരംഭിച്ച ജാഥയിൽ വിവിധ ഫുട്ബോൾ ടീമുകളുടെ ജേഴ്സിയണിഞ്ഞ് നൂറുകണക്കിന് കായിക പ്രേമികളും ആരാധകരും അണിനിരന്നു.
മക്കരപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.പി. അസ്മാബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീസ് മട്ടത്തിൽ, കെ.പി. സാദിഖലി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.എം. നൗഷാദ്, പി. സുരേഷ് ബാബു, ജാസ ക്ലബ് സെക്രട്ടറി ഡോ. ഹാമിദ് ഹുസൈൻ, ലെനോർ അക്കാദമി സി.ഇ.ഒ ഫൈസൽ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.
മലപ്പുറത്തും വിളംബരറാലി
മലപ്പുറം: ലോകകപ്പ് ഫുട്ബോൾ ആവേശം നിറച്ച് മലപ്പുറത്ത് ഫാൻസ് ഫുട്ബോൾ വിളംബര റാലി. വിവിധ പ്ലോട്ടുകളുമായി നൂറുകണക്കിന് ആരാധകർ അണിനിരന്നറാലി ആവേശമായി. ഓൾ കേരള സ്പോർട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷനും മലപ്പുറം പ്രസ് ക്ലബും സംയുക്തമായാണ് വിളംബരജാഥ നടത്തിയത്.
ആറ് അടി ഉയരമുള്ള കൂറ്റൻ ലോകകപ്പ് മാതൃക, അഞ്ച് അടി വ്യാസമുള്ള ട്രയോണ്ട ഫുട്ബോൾ, 10 അടി വീതം ഉയരമുള്ള മെസ്സി, റൊണാൾഡോ, നെയ്മാർ എന്നിവരുടെ ബൊമ്മകൾ, ഇത്തവണ ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെയും ഇന്ത്യയുടെയും പതാകയേന്തിയ കുട്ടി ഫുട്ബോൾ താരങ്ങൾ, വിവിധ ആശയങ്ങളുമായി ഫ്ലോട്ടുകൾ, ഇഷ്ട ടീമിന്റെ ജഴ്സിയും പതാകയുമേന്തി, ഇഷ്ട ടീമിന്റെ പതാക നിറത്തിലുള്ള വാഹനങ്ങളിൽ ആവേശ മുദ്രാവാക്യങ്ങളുമായി ആരാധകരും ചേർന്നതോടെ മലപ്പുറം നഗരം ഇളകി മറിഞ്ഞു.
മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിൽനിന്നാരംഭിച്ച റാലി കോട്ടപ്പടി സ്റ്റേഡിയത്തിൽ സമാപിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ രാജ്യങ്ങളുടെ ആരാധകർ ചക്രഷൂകളിലും വിന്‍േറജ് സ്കൂട്ടറിലും ബൈക്കുകളിലും കാറുകളിലുമൊക്കെയായി റാലി വർണാഭമാക്കി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു. സ്പോർട്സാണ് ലഹരി എന്ന പ്രമേയവുമായിയായിരുന്നു റാലി.
പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാധ്യക്ഷ വി.റിനിഷ, കെയുഡബ്ലിയുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ഓൾ കേരള സ്പോർട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എ. ചെന്താമരാക്ഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ. മുസ്തഫ, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ കെ മുഹമ്മദ് സലീം, നഗരസഭാ ഉപാധ്യക്ഷൻ ജിതേഷ് എം. അനിൽ, സ്ഥിര സമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, പരിമജീദ്,
പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ഗീതു തന്പി, നസീബ് കാരാട്ടിൽ, ആൾ കേരള സ്പോർട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ബുഷൈർ, സവാദ് ഒളിന്പ്യൻ, തോപ്പിൽ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
District News
പീടികപ്പടി: എല്ലാ കുടുംബങ്ങൾക്കും സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിൽക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ. മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും വി.വി. പ്രകാശ് സ്മാരക ട്രസ്റ്റും സംയുക്തമായി നിർമിച്ച് നൽകിയ "എയ്നുവിന് ഒരു സ്നേഹവീട്' പദ്ധതിയുടെ താക്കോൽദാന കർമം പീടികപ്പടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവർക്ക് വീടൊരുക്കി നൽകുന്ന സ്നേഹപ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ജെബി മേത്തർ എംപി മുഖ്യപ്രഭാഷണം നടത്തി. മഞ്ഞളാംകുഴി അലി എംഎൽഎ മുഖ്യാതിഥിയായി. ഡിസിസി ജനറൽ സെക്രട്ടറി കെ.എസ് അനീഷ് പദ്ധതി വിശദീകരിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഷഹർബാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിബി, പി. രാധാകൃഷ്ണൻ, സി. സുകുമാരൻ, ഷബീർ കറുമുക്കിൽ, റോയ് തോമസ്, കുഞ്ഞിമൊയ്തീൻ, കെ.ടി.ജബ്ബാർ, മുഖാന്തരം തസ്നി, സുനിൽ ബാബു വാക്കാട്ടിൽ, ഹാരിസ് കളത്തിൽ, അബു താഹിർ തങ്ങൾ, ആമിനമോൾ, സൈബുന്നീസ, വി.വി. പ്രകാശ് ട്രസ്റ്റ് ഭാരവാഹികളായ ഡോ. റൗഫ്, സൈതലവി മാന്പള്ളി, അഷറഫ് പരിയന്തടത്തിൽ, വിപിൻ പുഴക്കര എന്നിവർ പ്രസംഗിച്ചു.
District News
പൂക്കോട്ടുംപാടം: എടക്കര- പൂക്കോട്ടുംപാടം സംസ്ഥാന പാതയിൽ ആനന്ദ് നഗറിലെ വളവ് വാഹനയാത്രക്കാർക്ക് അപകടക്കെണി. മഴ കനത്തതോടെ ചുള്ളിയോട് -പട്ടക്കരിന്പ് റോഡിലേക്ക് കടക്കുന്ന വാഹനങ്ങളെ ഡ്രൈവർമാർക്ക് പെട്ടെന്ന് കാണാനുള്ള സൗകര്യമില്ലാത്തതാണ് അപകടാവസ്ഥക്കിടയാക്കുന്നത്.
റോഡിലെ മിനുസമുള്ള പ്രതലവും പെട്ടന്നുള്ള വളവും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകുന്നതായി ഡ്രൈവർമാർ പറയുന്നു. ഇവിടെ സ്പീഡ് ബ്രേക്കറുകളും സ്ഥാപിച്ചിട്ടില്ല. അതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി അപകടത്തിൽപ്പെട്ട കാർ സമീപത്തെ ബേക്കറി തകർത്താണ് നിന്നത്. ബേക്കറി അടച്ചതിനാലും സമീപത്ത് ആളില്ലാതിരുന്നതിനാലും വലിയ ദുരന്തമാണ് അന്ന് ഒഴിവായത്. ഇത്തരമൊരു സാഹചര്യത്തിൽ പ്രദേശത്ത് സ്പീഡ് ബ്രേക്കറുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നാണ് ആവശ്യം.
District News
നിലമ്പൂർ: റെയിൽവേ പാതയ്ക്ക് ചരിത്രനേട്ടം. 24 കോച്ചുകളുള്ള വലിയ ട്രെയിനുകൾക്ക് വഴിതുറന്ന് വാണിയന്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം വികസനത്തിന് ദക്ഷിണ റെയിൽവെയുടെ അനുമതിയായി.
നിലമ്പൂർ പാതയുടെ ഭാവി വികസനം ലക്ഷ്യമാക്കിയും കൂടുതൽ ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കാൻ ഉതകുന്ന രീതിയിൽ ബ്ലോക്ക് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകൾ 24 കോച്ചുകൾ ഉൾക്കൊള്ളുന്ന നീളത്തിൽ നീട്ടണമെന്ന നിലന്പൂർ -മൈസൂർ റെയിൽവേ ആക്ഷൻ കൗണ്‍സിലിന്റെയും ജനപ്രതിനിധികളുടെയും നിരന്തര അഭ്യർത്ഥന കണക്കിലെടുത്ത് അങ്ങാടിപ്പുറം, വാണിയന്പലം സ്റ്റേഷനുകളിലെ പ്ലാറ്റഫോമുകൾ 24 എൽഎച്ച്ബി കോച്ചുകൾ ഉൾക്കൊള്ളുന്ന തരത്തിൽ നീളം കൂട്ടാനും അനുബന്ധ യാർഡ് നീളം കൂട്ടൽ സിഗ്നൽ നവീകരണ ജോലികൾക്കുമാണ് ദക്ഷിണ റെയിൽവേ അനുമതി നൽകിയത്. നിലന്പൂരിലെ ജോലികളും വൈകാതെ ഉണ്ടാകും.
26 കോച്ചുകൾ ഉൾക്കൊള്ളാൻ നീളമുള്ള പുതിയ കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനുകളുടെ നിർമാണത്തിൽ കുലുക്കല്ലൂർ ക്രോസിംഗ് സ്റ്റേഷൻ ഈ ആഴ്ച ആദ്യം കമ്മീഷൻ ചെയ്തു. മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷൻ ഈ മാസം അവസാനത്തോടെയും കമ്മീഷൻ ചെയ്യും.
ഇതോടെ തിരുവനന്തപുരം -ഷൊർണുർ വേണാട് എക്സ്പ്രസ്, ചെന്നൈ -പാലക്കാട് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നീട്ടാനും കൂടുതൽ മെമു സർവീസുകൾ ലഭിക്കുന്ന മുറയ്ക്ക് പകലുള്ള ഇടവേളയിൽ മെമു വണ്ടി ഓടിക്കാനും സാധ്യയേറി.
District News
മഞ്ചേരി: ലോകത്തെ മുഴുവൻ കായികപ്രേമികളെ ആവേശത്തിലാഴ്ത്തി ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കലെത്തിനിൽക്കെ തന്റെ ആരാധനാപാത്രമായ ലയണൽ മെസിക്ക് നൽകാൻ തനി തങ്കത്തിൽ തീർത്ത കുഞ്ഞൻ കപ്പുകളുമായി കാത്തിരിക്കുകയാണ് ആരാധകനായ അധ്യാപകൻ.
അർജന്റീന ടീമിന്റെയും മെസിയുടെയും കടുത്ത ആരാധകനായ മലപ്പുറം ജില്ലയിലെ തൃപ്പനച്ചി എയുപി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ എം.സി. അബ്ദുൾ അലിയാണ് ലോകത്തിലെ തന്നെ ഏറ്റവും ചെറുതെന്ന് കരുതുന്ന കപ്പുകളുമായി മെസിയെ കാത്തിരിക്കുന്നത്. ലോകകപ്പ് മാതൃകയിലുള്ള കപ്പുകളിൽ ഒരെണ്ണം 200 മില്ലി ഗ്രാമിലും മറ്റൊന്ന് 600 മില്ലിഗ്രാമിലുമാണ് തീർത്തിരിക്കുന്നത്.
18 കാരറ്റ് തങ്കത്തിൽ തീർത്ത ഇവ വിരൽനഖത്തിൽ ഉൾക്കൊള്ളുന്നവയാണ്. നേരത്തേ 900 മില്ലി സ്വർണത്തിൽ ഇത്തരത്തിൽ ലോകകപ്പ് മാതൃക നിർമിച്ചത് ഇറ്റലിക്കാരനായ ജോർജിസ്റ്റനാണ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതിലും ചെറിയതൊന്ന് നിർമിക്കാൻ അബ്ദുൾ അലി തീരുമാനിക്കുന്നത്.
2014 ലോകകപ്പ് വേളയിലാണ് കൊണ്ടോട്ടി സ്വദേശിയായ സുഹൃത്തിന്റെ സഹായത്താൽ ഈ കുഞ്ഞൻ ലോകകപ്പുകൾ രൂപകൽപ്പന ചെയ്തത്. വർഷങ്ങളായി ഒരു നിധിയെന്നോണം കാത്തുസൂക്ഷിക്കുന്ന ഈ കുഞ്ഞൻ കപ്പുകൾ എന്നെങ്കിലും മെസിക്ക് നൽകാനാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൾ അലി. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഫ്രാൻസ്, ബ്രസീൽ, മൊസാംബിക്, നൈജീരിയ, കൊറിയ, ചൈന, അമേരിക്ക, പെറു, അർജന്റീന, കാനഡ, ഹോളണ്ട് തുടങ്ങിയ 86 ഓളം രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാന്പുകളും ഇദ്ദേഹത്തിന്റെ ശേഖരണത്തിലുണ്ട്.
മാത്രമല്ല ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട പഴയ പത്രങ്ങൾ, മലയാളത്തിലും ഇംഗ്ലീഷിലും പുറത്തിറക്കിയ മാഗസിനുകൾ, ഫുട്ബോളുമായ ബന്ധപ്പെട്ട കറൻസികൾ എന്നിവയെല്ലാം പുരാവസ്തുക്കളുടെ അപൂർവ ശേഖരത്തിനുടമയായ അധ്യാപകന്റെ പക്കലുണ്ട്.
District News
മലപ്പുറം: എൻഎംഎംഎസ് പരീക്ഷയിൽ ഓരോ ജില്ലയ്ക്കും പ്രത്യേക കട്ട്-ഓഫ് മാർക്ക് നിശ്ചയിച്ച് കുട്ടികളെ തെരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ നൂതന പരിശീലന പദ്ധതിയായ "ഇംബൈബ് 4’ വഴി സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.
അർഹരായവർക്ക് തുല്യമായ പരിഗണന ഉറപ്പാക്കണം. സ്കോളർഷിപ്പ് പരീക്ഷയിലെ അസമത്വം തിരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചില മേഖലകൾക്ക് മാത്രം മുൻതൂക്കം നൽകിക്കൊണ്ടുള്ള നിലവിലെ മാർക്ക് രീതി അർഹരായ ഒട്ടേറെ വിദ്യാർഥികൾക്ക് അവസരം നിഷേധിക്കുണ്ട്. വിദ്യാർഥികൾക്ക് കൃത്യമായ അവസരങ്ങൾ ലഭിച്ചാൽ അവർ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജുല പെലത്തൊടി, വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടന്പോട്ട്, മുൻ എംഎൽഎ പി. ഉബൈദുള്ള, ജനപ്രതിനിധികൾ പങ്കെടുത്തു.
District News
കരുവാരകുണ്ട്: റോഡ് തകർന്ന് കുണ്ടുംകുഴിയുമായതോടെ യാത്രാ ദുരിതം. മഴക്കാലമായതോടെ തകർന്ന റോഡ് ചളിക്കുളമായി. കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലാണ് ജനങ്ങൾ ബുദ്ധിമുട്ടുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികളോ ടാറിംഗ് പ്രവൃത്തിയോ നടത്താത്തതിനാൽ പഞ്ചായത്തിലെ പല റോഡുകളും ശോചനീയാവസ്ഥയിലാണ്.
കിഴക്കേതല-കൽക്കുണ്ട് റോഡ്, മരുതുങ്ങൽ-കണ്ണത്ത് റോഡ്, ഖാൻഖാഹ്-പുൽവെട്ട റോഡ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഗ്രാമീണ റോഡുകൾ കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ തകർന്ന് ഏറ്റവും മോശം അവസ്ഥയിലായതോടെ ജനകീയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മഴ പെയ്യുന്നതോടെ റോഡുകൾ ചെളിക്കുളങ്ങളായി മാറുകയും വാഹനയാത്രയും കാൽനടയാത്രയും ദുഷ്കരമാവുകയും ചെയ്യുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചെങ്കിലും റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതോടെ നിലവിലുണ്ടായിരുന്ന റോഡുകൾ പോലും കൂടുതൽ തകർച്ചയിലായതായി നാട്ടുകാർ പറയുന്നു.
അതേസമയം മുള്ളറ ആര്യാടൻ കോളനി പാലത്തിന്റെ നിർമാണ പ്രവൃത്തിയും വർഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. പാലം പണി പൂർത്തിയാകാത്തത് പ്രദേശവാസികളുടെ യാത്രാ ബുദ്ധിമുട്ടുകൾ വർധിപ്പിക്കുന്നതായും വികസന പദ്ധതികളോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുവെന്ന അവകാശവാദങ്ങൾക്കിടയിലും പഞ്ചായത്തിലെ റോഡുകളുടെ ദുരവസ്ഥ തുടരുന്നത് ഭരണസംവിധാനത്തിന്റെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ വിമർശനം. അടിയന്തരമായി റോഡുകളുടെ നവീകരണവും പാലം നിർമാണവും പൂർത്തിയാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാ യിട്ടുണ്ട്.
District News
വണ്ടൂർ: തിരുവാലി സത്യൻ പടിയിലെ ചായക്കടയിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ചെറുതും വലുതുമായ 600 പാൻമസാല പാക്കറ്റുകളാണ് വണ്ടൂർ എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കട ഉടമ അബ്ദുറഹ്മാനെതിരേ വണ്ടൂർ പോലീസ് കേസെടുത്തു. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഹാൻസ് അടക്കമുള്ള പാൻമസാല പായ്ക്കറ്റുകൾ 10 ഇരട്ടിയോളം വില വർധിപ്പിച്ചാണ് അനധികൃത വില്പനയെന്ന് പോലീസ് പറഞ്ഞു.
District News
മങ്കട: വർഷങ്ങളായി കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന മങ്കട ബ്ലോക്കിലെ മുഖ്യജലസ്രോതസും ആറ് വില്ലേജുകളിലൂടെ ഒഴുകുന്നതുമായ ചെറുപുഴയെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കേരള കർഷകസംഘം മങ്കട ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
കർഷകസംഘം ജില്ലാ പ്രസിഡന്റ് പി. ജ്യോതി ഭാസ് ഉദ്ഘാടനം ചെയ്തു. മങ്കട ഏരിയാ പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ പതാക ഉയർത്തി. എം.പി. അനിൽകുമാർ രക്തസാക്ഷി പ്രമേയവും സി.എച്ച.് സലീം അനുശോചന പ്രമേയവും സെക്രട്ടറി അഡ്വ. ടി.കെ. റഷീദലി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
എൻ. ഗോപലകൃഷ്ണൻ, കെ. കൃഷ്ണൻ കുട്ടി, ഉമ്മർ പാറയിൽ, വി.വി. പ്രേമ എന്നിവർ ഉൾപ്പെട്ട പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മത്തായി യോഹനാൻ, മോഹനൻ പുളിക്കൽ, പി. അനിൽ ബാബു, സി.എച്ച്. സലിം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഫൈസൽ മാന്പള്ളി (പ്രസിഡന്റ്) കെ കൃഷ്ണൻകുട്ടി, പി. ജാസ്മിൻ (വൈസ് പ്രസിഡന്റുമാർ) എൻ. ഗോപാലകൃഷ്ണൻ (സെക്രട്ടറി) ഉമ്മർ പാറയിൽ, എ.കെ. സുബൈർ (ജോയിന്റ് സെക്രട്ടറിമാർ) സി.എച്ച്. സലീം (ട്രഷറർ) വി.വി. പ്രേമ, പി. ഷാഹിദ, ഉണ്ണി മാന്പറ്റ, ഇ.കെ. സക്കീർ, എൻ. രാധാകൃഷ്ണൻ, പി. മൊയ്തുട്ടി (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
District News
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല കാന്പസ് പരിസരം കേന്ദ്രീകരിച്ച് എംഡിഎംഎൽഎ വിൽപ്പന നടത്തിയ സ്ഥിരം കുറ്റവാളി അടക്കം രണ്ട് പേർ അറസ്റ്റിൽ. കൊണ്ടോട്ടി വലിയപറന്പ് സ്വദേശി പറപ്പാറ റിയാസ് എന്ന ചോര റിയാസ് (45), പുളിക്കൽ സ്വദേശി ഫർസാന മൻസിൽ വീട്ടിൽ മുജീബ് റഹ്മാൻ (46) എന്നിവരാണ് പിടിയിലായത്.
രാസലഹരി വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.
ഓപറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 40ഓളം കേസിലെ പ്രതിയായ മുജീബ്റഹ്മാൻ അടക്കം പിടിയിലായത്.
സർവകലാശാല കാന്പസ് പരിസരം കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് പതിവായി രാസലഹരി എത്തിച്ചുനൽകിയിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, തേഞ്ഞിപ്പലം ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം തുടരുന്നത്.
District News
നിലമ്പൂർ: നിലമ്പൂരിൽ വീടിന്റെ വാതിൽ പൂട്ട് തകർത്ത് മോഷണം. നാലര പവന്റെ സ്വർണാഭരണവും 10,000 രൂപയും കവർന്നു. രാമംകുത്ത് അക്കരപീടിക റുഖിയയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
തൊട്ടടുത്ത മകളുടെ വീട്ടിൽ ഉറങ്ങാൻ പോയ റുഖിയ ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. റുഖിയ, മകൻ അബ്്ദുൾ നാസർ, ഭാര്യ ഷാഹിന, മക്കൾ എന്നിവരാണ് വീട്ടിലെ താമസക്കാർ.
നാസർ മൈസൂരുവിലേക്ക് പോയതിനാൽ റുഖിയ ഉൾപ്പെടെ എല്ലാവരും വീട് പൂട്ടി രാത്രി സമീപത്തെ മകളുടെ വീട്ടിൽ ഉറങ്ങാൻ പോയിരുന്നു. അടുക്കള വാതിൽ അകത്തുനിന്ന് കുറ്റിയിട്ട് വീടിന്റെ മുൻവാതിൽ താഴിട്ട് പൂട്ടിയാണ് പോയത്. ഇന്നലെ രാവിലെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോൾ താഴിട്ട് പൂട്ടിയ കിടപ്പുമുറി ഉൾപ്പെടെ തുറന്ന നിലയിൽ കണ്ടു. അലമാര തുറന്നു സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഷാഹിനയുടെ മാല, വള എന്നിവയാണ് മോഷ്ടിച്ചത്. അയൽ വീട്ടിൽനിന്നെടുത്ത ഇരുന്പ് പാര ഉപയോഗിച്ച് അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. നിലന്പൂർ പോലീസ് കേസെടുത്തു. ഇൻസ്പെക്ടർ ബി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
District News
മഞ്ചേരി: നഗരസഭാ പരിധിയിൽ ഭക്ഷ്യവിഷബാധയേറ്റ് 15കാരൻ മരിച്ച സാഹചര്യത്തിൽ ഉൗർജിത പ്രതിരോധ പ്രവർത്തനങ്ങളുമായി നഗരസഭയും മെഡിക്കൽ കോളജ് ആരോഗ്യവിഭാഗവും. ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ നഗരസഭയിൽ യോഗം ചേർന്നു. പകർച്ചവ്യാധികൾ ഉണ്ടെങ്കിൽ കർശനമായും ആശാപ്രവർത്തകരെ വിവരമറിയിക്കണം.
നഗരസഭാ പരിധിയിലെ ക്ലീനിക്കുകളിലും ഇത്തരത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കാനും നിർദേശം നൽകി. ഭക്ഷണശാലകളിലും കൂൾബാറുകളിലും പരിശോധന നടത്തും. പഴകിയ ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തിയാൽ കർശന നടപടി സ്വീകരിക്കും. അടുക്കള, പാത്രങ്ങൾ കഴുകുന്ന സ്ഥലം എന്നിവ വൃത്തിയാക്കണം. സ്ഥാപനത്തിെൻ ലൈസൻസ്, വെള്ളം പരിശോധിച്ച റിപ്പോർട്ട്, ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവ ഉറപ്പാക്കണം.
ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നേതൃത്വത്തിൽ ആശാവർക്കർമാരുടെ സഹകരണത്തോടെ ക്ലോറിനേഷൻ നടത്തും. നഗരസഭയിലെ 67 ആശാവർക്കർമാർക്കും ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ റിസ്വാന സാദിഖ് കൂളമഠത്തിൽ, കെ.പി. ഉമ്മർ, സക്കീർ വല്ലാഞ്ചിറ,
എം.വി. അബൂബക്കർ, ജില്ലാ സർവൈലൻസ് ഓഫീസറും ഡെപ്യൂട്ടി ഡിഎംഒയുമായ ഡോ. ഷുബിൻ, തിരുവാലി ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഉമ്മർ പള്ളിയാളി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സി.വി. ബിശ്വജിത്ത്, നഗരസഭാ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
District News
മഞ്ചേരി: മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി മഞ്ചേരിയിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭാ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി മിന്നൽപരിശോധന നടത്തി.
നഗരസഭയിൽ സാംക്രമിക രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നഗരസഭാധ്യക്ഷന്റെ ചേംബറിൽ ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സണ്‍, സെക്രട്ടറി, നഗരസഭാ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ സർവൈലൻസ് ഓഫീസർ എന്നിവർ പങ്കെടുത്ത പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ആക്ഷൻ പ്ലാൻ തയാറാക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ 30ഓളം സ്ഥാപനങ്ങൾ പരിശോധിച്ചു. പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു.
പല സ്ഥാപനങ്ങളും വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ന്യൂനതകൾ അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകുകയും ചെയ്തു. ന്യൂനതകൾ പൂർണമായും പരിഹരിച്ചതിന് ശേഷം മാത്രം പ്രവർത്തനം തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.
പരിശോധനയിൽ നഗരസഭാ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റഷീദുദ്ദീൻ മുല്ലപ്പള്ളി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി തോമസ്, റിൽജു മോഹൻ, സി. രതീഷ്, സി. നസ്റുദീൻ, ഒ.എസ്. പ്രിയ, പി.സി. ഷാമിൽ, പി. ജംഷി എന്നിവരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ നദീർ അഹമ്മദ് (വണ്ടൂർ),
അമൃത (പോരൂർ), ഷിജി (മന്പാട്),ജെഎച്ച്ഐമാരായ അജു, ജിതേഷ് (വണ്ടൂർ), ജാഫർ, ജിതേഷ് (പാണ്ടിക്കാട്), ബിശ്വജിത്ത്, രേഷമ എന്നിവരും എപ്പിഡമിയോളജിസ്റ്റ് ഡോ. നീരജും പങ്കെടുത്തു.
District News
പെരിന്തൽമണ്ണ: വൻ ഭൂരിപക്ഷത്തോടെ വിജയിച്ച യുഡിഎഫ് ജനപ്രതിനിധികളിലൂടെ ജനപക്ഷ വികസനപദ്ധതികൾ യാഥാർഥ്യമാക്കാൻ പരിശ്രമിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ്.
പെരിന്തൽമണ്ണ മണ്ഡലം യുഡിഎഫ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലും ജില്ലയ്ക്ക് പുറത്തും മുന്നണി നേടിയ തുല്യതയില്ലാത്ത വിജയം ജനപക്ഷ നിലപാടിനുള്ള അംഗീകാരമാണ്. ഓരോ നിയോജക മണ്ഡലങ്ങളിലെയും പ്രധാന പദ്ധതികൾ മുൻഗണനാ ക്രമത്തിൽ പൂർത്തിയാക്കാൻ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം.എം.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.നജീബ് കാന്തപുരം എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി വി.ബാബുരാജ്, എ.കെ. നാസർ, എസ്. അബ്ദുസലാം, സി. സുകുമാരൻ, ഉസ്മാൻ താമരത്ത്, കെ.ഇ. ഹംസ ഹാജി, എ.കെ. മുസ്തഫ, എം.ബി. ഫസൽ മുഹമ്മദ്, പച്ചീരി സുരയ്യ ഫാറൂഖ്, എം.കെ. റഫീഖ, ഷൗക്കത്ത് നാലകത്ത് എന്നിവർ പ്രസംഗിച്ചു.
District News
വേറിട്ട അനുഭവമായി വനമിഴി പ്രദർശനം
നിലമ്പൂർ: ഗോത്ര പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള വികസനമായിരിക്കും നിലന്പൂരിൽ നടപ്പാക്കുകയെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. ഉത്തരവാദിത്വ ടൂറിസം പദ്ധതികളിലൂടെ ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ മണ്ഡലം സമഗ്ര വികസന പദ്ധതിയായ വികാസ് വിഷൻ 2040 ന്റെ ഭാഗമായ വനമിഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനംവകുപ്പ്, നിലന്പൂർ നഗരസഭ, കീ സ്റ്റോണ്‍ ഫൗണ്ടേഷൻ എന്നിവയുമായി ചേർന്നാണ് നിലന്പൂരിലെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പരന്പരാഗത ഭക്ഷണങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനമായ വനമിഴി നടത്തിയത്.
നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ്കുമാർ, റേഞ്ച് ഓഫീസർ അരുണ്‍ കെ. നായർ, ഷാനിദ്, കീ സ്റ്റോണ്‍ ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.ജി. രാമചന്ദ്രൻ, മഹിള സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ എം.റജീന, എടക്കര എക്സൈസ് സിഐ കെ.സജിത, ഡോ. ബാബു വർഗീസ്, എസ്.എസ്. വിനോദ്, കരുളായി പഞ്ചായത്തംഗം ഷുഹൈബ് മൈലന്പാറ, ജിജു എന്നിവർ പ്രസംഗിച്ചു.
ഉന്നതികളിലെ മൂപ്പൻമാരെയും മൂപ്പത്തിമാരെയും നെടുങ്കയം ഉന്നതിയിലെ കന്പളനാട്ടി ഗ്രൂപ്പ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. പുലിമുണ്ട ഉന്നതിയുടെ നേതൃത്വത്തിൽ പാരന്പര്യ വാദ്യോപകരണ അവതരണവും ഉണ്ടായിരുന്നു. എംഎൽഎ അടക്കം പരിപാടിയിൽ പങ്കെടുത്തവരെല്ലാം ആദിവാസി പാരന്പര്യ ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
District News
ചങ്ങരംകുളം: ലോകം മുഴുവൻ ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനൊരുങ്ങുന്പോൾ കാൽപ്പന്തിനെ നെഞ്ചേറ്റുന്ന മലപ്പുറവും ലോകകപ്പ് ലഹരിയിലേക്ക് നീങ്ങുകയാണ്. ജില്ലയിൽ എങ്ങും വിവിധ ടീമുകളുടെ കൂറ്റൻ ഫ്ളക്സുകളും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളും കളി ആരാധകർ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ 11 മുതൽ ജൂലൈ 19 വരെ യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ഫുട്ബോൾ ലോകകപ്പിന്റെ 23-ാം എഡിഷൻ. 48 രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നു.
ജില്ലയിലെ ഗ്രാമങ്ങളിലും കവലകളിലുമെല്ലാം തങ്ങളുടെ ഇഷ്ട ടീമുകളുടെ കൊടികളും തോരണങ്ങളും കൊണ്ട് നിറയ്ക്കുകയാണ് ഫുട്ബോൾ ആരാധകർ. നിയമസസഭാ തെരഞ്ഞെടുപ്പ് ചൂടിൽനിന്ന് നാട് ഫുട്ബോൾ ചൂടിലേക്ക് മാറുന്പോൾ ഓരോ പ്രദേശത്തെ ഫുട്ബോൾ കൂട്ടായ്മകളും പുതിയ വാട്സ് ആപ്പ് ഗ്രൂപ്പുകളും ഉണരുകയാണ്. ഫുട്ബോൾ ആരാധകക്കൂട്ടങ്ങൾ മഴയെ വകവയ്ക്കാതെ ഓരോ പ്രദേശത്തും ഇഷ്ടടീമുകൾക്കായി ലക്ഷക്കണക്കിന് രൂപയുടെ ഫ്ളക്സ് ബോർഡുകളും കട്ടൗട്ടുകളും ഉയർത്തുന്നു.
സ്വന്തം ആരാധകരെ ആവേശം കൊള്ളിക്കുന്ന വാചകങ്ങളാണ് ബോർഡുകളിൽ നിറയുന്നത്. അതേസമയം എതിർ ആരാധകർക്ക് അതു വെല്ലുവിളിയുയർത്തുകയും ചെയ്യുന്നു. അത്തരം പ്രയോഗങ്ങളാണ് ബോർഡിൽ നിറയുന്നത്.
കാലിടറിയിട്ടുണ്ട്, കരങ്ങൾ തളർന്നിട്ടുണ്ട്, കണ്ണുകൾ നിറഞ്ഞിട്ടുണ്ട്... പക്ഷേ, കാനറികൾ തകർന്നിട്ടില്ല... എന്നെഴുതിയ വൻ ബോർഡാണ് ബ്രസീൽ ആരാധകർ ചങ്ങരംകുളം ഉദിനുപറന്പിൽ സ്ഥാപിച്ചിട്ടുള്ളത്. ബ്രസീലിന്റെ ഒരുപിടി കിടയറ്റ താരങ്ങളുടെ ചിത്രത്തിനൊപ്പം കോച്ച് കാർലോ ആഞ്ചലോട്ടിയുടെ പടവും കാണാം.
മലപ്പുറം ജില്ലയിൽ അർജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകർ ഏറെയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനും വലിയ ആരാധകക്കൂട്ടമുണ്ട്. അതിനാൽ ലയണൽ മെസിയുടെയും നെയ്മറിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ആരാധകർ തമ്മിലുള്ള കടുത്ത മത്സരമാണ് ജില്ലയിൽ കൂടുതലും കണ്ടുവരുന്നത്. പ്രായം അലട്ടുന്നതിനാൽ ഈ മൂന്ന് സൂപ്പർതാരങ്ങളുടെ അവസാന ലോകകപ്പ് മത്സരമായിരിക്കും ഇതെന്ന് ഉറപ്പിക്കാം. മറ്റു ടീമുകളായ ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ ടീമുകൾക്കും ജില്ലയിൽ ആരാധകരുണ്ട്.
മത്സരങ്ങൾ അടുത്തതോടെ വെല്ലുവിളികളും പോർവിളികളും ഓരോ പ്രദേശത്തും ഹരം കൊള്ളിക്കുന്നുണ്ട്. ഫ്ളക്സ് ബോർഡുകളുടെ പേരിലുള്ള മത്സരങ്ങളാണ് ഓരോയിടത്തും നടക്കുന്നത്. വാശിയോടെയാണ് കട്ടൗട്ടുകളും ഫ്ളക്സുകളും വഴിവക്കിൽ സ്ഥാപിക്കുന്നത്.
അതേസമയം ലോകകപ്പ് ഫുട്ബോൾ വേള ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനങ്ങൾക്ക് കൊയ്ത്തു കാലമാണ്. ഇത്തരത്തിലുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളിലും ഇപ്പോൾ ലോകകപ്പ് ഫുട്ബോൾ ടീമുകളുടെ ഫ്ളസ്കൾ ചെയ്തുവരുന്നു. ഇഷ്ടടീമുകളുടെയും താരങ്ങളുടെയും പ്രകടനങ്ങളുടെ ആവേശമുയർത്തുന്ന ചിത്രങ്ങളാണ് ബോർഡിൽ നിറഞ്ഞുനിൽക്കുന്നത്. ഫുട്ബോൾ ആരാധകർ പണം പിരിച്ചെടുത്തും സ്ഥാപനങ്ങളുടെ സ്പോണ്ഷർഷിപ്പിലൂടെയുമാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.
ഇതിനു പുറമേ വിവിധയിടങ്ങളിൽ ക്ലബുകളും കൂട്ടായ്മകളും ചേർന്ന് വലിയ സ്ക്രീനിൽ ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ചെറുതും വലുതുമായ വാതുവയ്പ് സംഘങ്ങളും ഇതിനിടയിൽ സജീവമായിട്ടുണ്ട്. പ്രധാന മത്സരങ്ങൾ പലതും അർധരാത്രിയിലും പുലർച്ചെയുമാണ്. എന്നിരുന്നാലും ആവേശത്തിന് അതൊന്നും തടസമല്ല. കടുത്ത ആരാധകർ ഉറക്കമൊഴിച്ചും കളി കാണുമെന്ന് ഉറപ്പാണ്.
District News
പെരിന്തൽമണ്ണ: നിലന്പൂർ -ഷൊർണൂർ പാതയിലെ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിൽ ക്രോസിംഗ് സംവിധാനം ഒരുങ്ങി. 970 മീറ്റർ നീളമുള്ള രണ്ടാം റെയിൽപാതയും ഇതിന്റെ ഭാഗമായ സിഗ്നൽ സംവിധാനവുമാണ് സജ്ജമാക്കിയത്.
16.15 കോടി രൂപയാണ് കുലുക്കല്ലൂരിലെ വികസന പ്രവർത്തനങ്ങൾക്കായി റെയിൽവേ ചെലവഴിച്ചത്. നിലവിലെ ഒന്നാം പാളത്തെ പുതിയ രണ്ടാം പാളവുമായി ബന്ധിപ്പിച്ച് സുരക്ഷ പരിശോധനയും സിഗ്നൽ സംവിധാനവും പരിശോധിച്ച ശേഷമുള്ള കമ്മീഷനിംഗ് കഴിഞ്ഞ ദിവസം രാത്രി കുലുക്കല്ലൂരിൽ ഡിവിഷണിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടത്തി.
ഇതോടെ കുലുക്കല്ലൂർ സ്റ്റേഷൻ ദിവസം മുഴുവനും പ്രവർത്തിക്കുന്ന സ്റ്റേഷനായി ഉയർന്നു. സ്റ്റേഷൻ മാസ്റ്റർ, സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവരെയും നിയമിച്ചു. 66 കിലോമീറ്റർ നീളമുള്ള ബ്രാഞ്ച് ലൈൻ ആണ് ഷൊർണൂർ -നിലന്പൂർ പാത.
ഇക്കാലം വരെ ഷൊർണൂർ കഴിഞ്ഞാൽ 28 കിലോമീറ്റർ ദൂരത്തുള്ള അങ്ങാടിപ്പുറത്തും 56 കിലോമീറ്റർ ദൂരത്തുള്ള വാണിയന്പലത്തുമാണ് ക്രോസിംഗ് ലൈനുകൾ ഉള്ളത്. ഷൊർണൂരിനും അങ്ങാടിപ്പുറത്തിനും മധ്യേയാണ് പുതിയ ക്രോസിംഗ് സ്റ്റേഷൻ വന്നത്.
District News
മലപ്പുറം: അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ അടച്ച് പൂട്ടലിൽ നിന്ന് രക്ഷിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സിമന്റ് ബ്ലോക്ക് ആൻഡ് ഇന്റർലോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷൻ (സിമാക്) വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി.
ജില്ലയിൽ അറുനൂറും സംസ്ഥാനത്ത് 12,100 സ്ഥാപനങ്ങളും പതിനായിരക്കണക്കിന് തൊഴിലാളികളും ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റവും അസംസ്കൃവസ്തുക്കളുടെ ക്ഷാമവും ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രഷർ ഉത്പന്നങ്ങൾക്ക് അനുദിനം വിലകൂടുകയാണ്. ചെങ്കല്ല് ലഭ്യമാകുന്ന മലപ്പുറം ജില്ലയിൽ കല്ലിന്റെ വിലയേക്കാൾ ഉയർന്ന വിലയ്ക്ക് സിമന്റ് ഹോളോകട്ടകൾ വിൽപ്പന നടത്തേണ്ട സാഹചര്യമാണുള്ളത്.
പാവപ്പെട്ടവരുടെ വീട് നിർമാണത്തിനും മറ്റു ആവശ്യങ്ങൾക്കും ചെലവു കുറഞ്ഞ രീതിയിൽ നിർമിക്കുന്ന സിമന്റ് ഹോളോ ബ്രിക്സുകൾ ആണെന്നതിനാൽ ഇവയുടെ നിർമാണത്തിനാവശ്യമായ ക്വാറി ഉത്പന്നങ്ങൾ ന്യായമായവിലക്ക് ലഭ്യമാക്കാൻ നടപടി വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അൻവർ സുപ്രീം, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഫസലുൽ ഹഖ് പറന്പാടൻ, ജില്ലാ സെക്രട്ടറി സക്കീർ ഹുസൈൻ ഹൈടെക്, വൈസ് പ്രസിഡന്റ് മൊയ്തീൻ ബാവ സ്റ്റാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ, കരീം പാസ്കോ, എം.സി. ഹംസ കോട്ടക്കൽ, ബാവ ബെഞ്ചാലി എന്നിവരാണ് നവേദനം നൽകിയത്.
District News
പടപ്പറമ്പ് : പ്രീ-പ്രൈമറി വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കുറുവ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന "സൂര്യകാന്തി’ പദ്ധതിയുടെ രണ്ടാംഘട്ട പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾസലാം ഉദ്ഘാടനം ചെയ്തു. "കളിയിലൂടെ പഠനം'എന്ന നവീന വിദ്യാഭ്യാസ ആശയം അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത പദ്ധതിയിലൂടെ കുട്ടികളുടെ പഠനാനുഭവങ്ങളെ കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കുകയാണ് ലക്ഷ്യം.
2025-26 വാർഷിക പദ്ധതിയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പ്രീ-പ്രൈമറി അധ്യാപികമാർക്കും ആയമാർക്കും പ്രത്യേക പരിശീലനവും നൂതന ബോധനോപകരണങ്ങളുടെ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു.
പാങ്ങ് ഗവണ്മെന്റ് യുപി സ്കൂളിൽ നടന്ന പരിശീലനത്തിന് മേജർ ജിനേഷ് മേനോൻ നേതൃത്വം നൽകി. ചടങ്ങിൽ കുറുവ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.കെ. അബ്ദുൾഅസീസ് അധ്യക്ഷത വഹിച്ചു.
വികസന സ്ഥിരംസമിതി ചെയർമാൻ എം. ഷാക്കിർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. മുംതാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ പാറയിൽ, കെ. മുബഷിർ, വി. ഹരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
താനുർ: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി താനാളൂർ ഡിവിഷനിൽ നടപ്പാക്കുന്ന അക്ഷരമുദ്ര പദ്ധതിക്ക് തുടക്കം. ആദ്യഘട്ടത്തിൽ ഡിവിഷൻ പരിധിയിൽനിന്ന് വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവരും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് മത്സര പരീക്ഷകളിൽ വിജയിച്ച കുട്ടികളെയുമാണ് അനുമോദിച്ചത്. വട്ടത്താണി സി.കെ. കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങ് പി.കെ. നവാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി മുഖ്യാതിഥിയായിരുന്നു. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉപഹാര സമർപ്പണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി, താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ്, താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ. അസ്ഗർ, വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി, കെ.എൻ. മുത്തുക്കോയ തങ്ങൾ, ഒ. രാജൻ, നൂഹ് കരിങ്കപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
District News
എടക്കര (മലപ്പുറം): വഴിക്കടവിൽ വീടുകൾക്ക് നേരേ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഒരു വീടിന്റെ പിറകിൽ കെട്ടിയുണ്ടാക്കിയ അടുക്കളയും പാത്രങ്ങളും തകർത്തു. മറ്റൊരു വീടിന്റെ ഓടുകൾ തകർക്കുകയും അടുക്കളയിലെ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ആനമറിയിലെ പുഞ്ചക്കൊല്ലി കുമാരദാസൻ, മുളയംപറന്പിൽ സൈനബ എന്നിവരുടെ വീടുകൾക്ക് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. പ്രദേശത്ത് വ്യാപകമായി കാർഷികവിളകളും കാട്ടാനകൾ നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് നിരവധി കുടുംബങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി ജനവാസകേന്ദ്രത്തിൽ കാട്ടാനകൾ പരാക്രമം കാട്ടിയത്.
സൈനബയുടെ വീടിന്റെ പിറകിൽ കെട്ടിയുണ്ടാക്കിയ അടുക്കള തകർത്ത ആനകൾ വീടിന്റെ വാതിൽ തകർക്കാൻ ശ്രമം നടത്തി. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പൂവത്തിപ്പൊയിൽ മൂച്ചിക്കൽ മോഹനനും ഭാര്യ സുനിതയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം നലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കുമാരദാസന്റെ വീടിന്റെ ഓടുകൾ തകർത്ത ആന ഉത്തരത്തിന്റെ വിടവിലൂടെ തുന്പിക്കൈയിട്ട് അടുക്കളയിലെ അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. ഒരു മാസം മുന്‍പ് കുമാരദാസന്റെ അടുക്കളയും ശുചിമുറിയും കാട്ടാനക്കൂട്ടം തകർത്തിരുന്നു.
ഡീസന്റ്കുന്നിലെ പുല്ലംതൊടിക അബ്ദുൾ ജലീലിന്റെ അഞ്ഞൂറോളം വാഴകളും പുലിയോടൻ ജാഫർ, രാമത്ത്പറന്പിൽ രാമചന്ദ്രൻ എന്നിവരുടെ കൃഷികളും കാട്ടാനക്കൂട്ടം പാടെ നശിപ്പിച്ചു. പരാക്രമങ്ങൾക്ക് ശേഷം കാട്ടിലേക്ക് കയറിയ ആനക്കൂട്ടം വനാതിർത്തിയിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. വനാതിർത്തിയോട് ചേർന്ന ആനമറി, പൂവത്തിപ്പൊയിൽ, ഡീസന്റ്കുന്ന് എന്നിവിടങ്ങളിലായി നൂറുക്കണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. കാട്ടാനകൾ, കടുവ, പുലി, കാട്ടുപന്നി എന്നിവയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. രാവിലെ മദ്രസയിലും സ്കൂളിലും പോകുന്ന വിദ്യാർഥികൾ, പ്രഭാത സവാരിക്കിറങ്ങുന്നവർ, പത്രവിതരണക്കാർ തുടങ്ങിയവർ കടുത്ത ഭീതിയിലാണ്.
കാട്ടാനശല്യം തടയാൻ ഈ മേഖലയിൽ മൂന്ന് കിലോമീറ്റർ ഭാഗത്ത് തൂക്ക് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നെല്ലിക്കുത്ത് വനം ഔട്ട്പോസ്റ്റ് മുതൽ ആനമറി വനംസ്റ്റേഷൻ വരെയുള്ള ഭാഗത്തേക്ക് തൂക്ക് ഫെൻസിംഗ് ഇല്ലാത്തതാണ് കാട്ടാനകൾ ജവാസകേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ കാരണം. ഇതിന് പുറമെ അടുത്തിടയുണ്ടായ വേനൽ മഴയിലും കാറ്റിലും വൻ മരങ്ങൾ പൊട്ടിവീണ് ഫെൻസിംഗ് തകർന്നിട്ടുമുണ്ട്. നിരന്തരമുള്ള വന്യമൃഗ ശല്യത്തിനെതിരേ കടുത്ത പ്രതിഷേമാണ് ഉയർന്നുവന്നിട്ടുള്ളത്.
District News
മലപ്പുറം: പ്രവർത്തന രഹിതമായ ക്വാറികളിൽ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ കർശനമായി ഇടപെട്ട സാഹചര്യത്തിലാണ് പ്രകൃതി സംരക്ഷണഭൂമിയായി ക്വാറിയെ മാറ്റിയ കൊണ്ടോട്ടി ചിറയിൽ ഗാർഡൻ ശ്രദ്ധേയമാകുന്നത്. വിദേശങ്ങളിൽ മാത്രം വളരുന്ന ഫലവൃക്ഷങ്ങളും തൈകളും നമ്മുടെ കാലാവസ്ഥയ്ക്ക് പരുവപ്പെടുത്തി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെത്തെ കാലാവസ്ഥയിൽ വളരാനിടയില്ലാത്തതും എന്നാൽ അപൂർവമായി വളരുന്നതുമായ മരങ്ങളുണ്ടെങ്കിൽ അതിൽ നിന്ന് അതേ ഗുണത്തിലുള്ള തൈകൾ ഉത്പാദിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ചിറയിൽ ഗാർഡന്റെ പ്രത്യേകത.
കേരളത്തിലെ കാലാവസ്ഥയിൽ വളരാൻ മടിക്കുന്ന അവക്കാഡോ ഉൾപ്പടെ അനേകം ഫലവൃക്ഷങ്ങൾ സമൃദ്ധമായി ഇവിടെ വളർത്തുന്നു. അഞ്ചുവർഷം മുന്‍പുവരെ കരിങ്കൽ ക്വാറിയായിരുന്നു ഈ പ്രദേശം. 2024ൽ ലൈസൻസ് അവസാനിക്കുന്നതിനാൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഗാർഡൻ തുടങ്ങാനായിരുന്നു തീരുമാനം. പ്രകൃതിയെ വേദനിപ്പിച്ച അതേ സ്ഥലത്ത് പ്രകൃതി രമണീയമായ ഫലവൃക്ഷത്തൈകളും ചെടികളും വളർത്തിയെടുക്കുന്ന കേന്ദ്രം. കരിന്പാറകൾ വളർന്ന മണ്ണിൽ നമ്മുടെ കാലാവസ്ഥയിൽ വളരാനിടയില്ലാത്ത വ്യത്യസ്തയിനങ്ങൾ ഇന്ന് യഥേഷ്ടം വളരുന്നു. അത്യുത്പാദന ശേഷിയുള്ള മാവ്, പ്ലാവ്, റന്പൂട്ടൻ, കശുമാവ്, തെങ്ങ്, കമുക്, കുരുമുളക് തുടങ്ങി അനേകം ഫലവൃക്ഷങ്ങൾ ഇവിടെ വളർത്തിയെടുത്തിട്ടുണ്ട്. ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നീ രീതികളിലൂടെയാണ് ഉദ്പാദനം.
വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ ശേഖരമാണ് ഈ കുന്നിൻ പ്രദേശം. 50ലധികം ഇനത്തിലുള്ള മാവുകൾ, 12 ഇനം പ്ലാവുകൾ, ഏഴിനം റന്പൂട്ടാൻ, നാല് ഇനത്തിലുള്ള ചിക്കു, പലതരം ലോഗൻ, ചാന്പ, മിറാക്കിൾ ഫ്രൂട്ട്, ജാതി തുടങ്ങിയവയെല്ലാം ഗാർഡനിൽ സുലഭം. അക്കൂട്ടത്തിൽ അവസാനത്തെ അതിഥിയാണ് അവക്കാഡോ.
ശൈത്യത്തിൽ വളരുന്ന ഫലവൃക്ഷമാണ് അവക്കാഡോ. എന്നാൽ കേരളത്തിലെ ചൂടുകാലാവസ്ഥയിൽ കായ്ഫലം തരുന്ന ട്രോപ്പിക്കൽ അവക്കാഡോ കണ്ടെത്തി ബഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവ വഴി ഉത്പാദിപ്പിക്കുകയാണ് ചിറയിൽ ഗാർഡനിൽ ചെയ്തത്. ചൂടുകാലത്ത് കായ്ക്കുന്ന അവക്കാഡോയുടെ തൈകൾക്ക് ആവശ്യക്കാരുമേറി. കേരളത്തിൽ മറ്റൊരിടത്തും ഇത്തരത്തിലുള്ള അവക്കാഡോ വളർത്തിയെടുക്കുന്നില്ലെന്ന് ഗാർഡൻ ഉടമ കെ.എം. കോയാമു പറഞ്ഞു.
36 ഏക്കർ സ്ഥലത്താണ് ഗാർഡൻ പ്രവർത്തിക്കുന്നത്. ഇതിൽ മൂന്നേക്കർ സ്ഥലത്ത് ക്വാറി നികത്തി കൃത്രിമമായുണ്ടാക്കിയ വനമാണ്. രണ്ടേക്കറോളം സ്ഥലം ജലസംഭരണിയായി മാറ്റി. നാലേക്കർ സ്ഥലം പൂർണമായും വ്യത്യസ്തമായ മദർ മരങ്ങളുടെ ശേഖരമാണ്. കാസർഗോഡ് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ നഴ്സറികളിലേക്ക് ചിറയിൽ ഗാർഡനിൽ നിന്ന് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നുണ്ട്. നേരിട്ടും അല്ലാതെയും അനേകം പേർക്ക് തൊഴിൽ നൽകുന്നുണ്ട്.
District News
എടക്കര: പ്രളയത്തിൽ ഭവനരഹിതരായ പോത്തുകൽ പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം എങ്ങുമെത്തിയില്ല. സ്ഥലം കണ്ടെത്തിയെങ്കിലും രജിസ്ട്രേഷൻ നടപടികൾ വൈകുന്നു. 2019 ലെ പ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ ഭൂമിയുടെ വില നിശ്ചയവും രജിസ്ട്രേഷൻ നടപടികളുമാണ് വൈകുന്നത്.
മുണ്ടേരി വനങ്ങൾക്കുള്ളിലും വനയോര മേഖലകളിലും അധിവസിക്കുന്ന കുന്പളപ്പാറ, ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, നാരങ്ങാപ്പൊയിൽ, തണ്ടൻകല്ല് എന്നീ ആദിവാസി ഊരുകളിലെ മൂന്നൂറോളം കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കുന്നതിനായാണ് മുൻ സർക്കാർ നടപടികളാരംഭിച്ചത്. ഭൂമി കണ്ടെത്തുന്നതിന് നടത്തിയ ശ്രമങ്ങൾ തുടക്കത്തിൽ വിജയിച്ചില്ല. പിന്നീട് എട്ട് മാസം മുന്‍പ് സർക്കാർ വീണ്ടും ഭൂമി കണ്ടെത്താൻ വിജ്ഞാപനമിറക്കി.
ഇതേത്തുടർന്ന് പോത്തുകൽ പഞ്ചായത്തിലെ നാലോളം ഭൂവുടമകൾ സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ഭൂമി നൽകാൻ തയാറായി. ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഭൂമി വാസയോഗ്യമാണെന്ന് കണ്ടെത്തുകയും ഭൂമിയിന്മേലുള്ള സകല സൂക്ഷ്മ പരിശോധനകളും പൂർത്തിയാക്കി അനകൂല റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പും ഉദ്യോഗസ്ഥ സ്ഥലംമാറ്റവും എസ്ഐആർ നടപടികളും തുടർന്നുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പും ഭൂമി ഏറ്റെടുക്കൽ നടപടികളിൽ കാലതാമസമുണ്ടാക്കി.
കഴിഞ്ഞ ഏപ്രിലിൽ കളക്ടർ, ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരടങ്ങിയ വാല്വേഷൻ കമ്മിറ്റി ചേർന്ന് കണ്ടെത്തിയ മൂന്ന് ഭൂമികൾ രജിസ്റ്റർ ചെയ്യാൻ ഉത്തരവാകുകയും ചെയ്തു. ജില്ലാ കളക്ടർ അടക്കമുള്ള സ്ക്രൂട്ടിനിംഗ് കമ്മിറ്റി ഭൂവുടമകളെ കളക്ടറേറ്റിലേക്ക് വിളിപ്പിച്ച് വില നിശ്ചയം നടത്തുകയാണ് ഇനി ചെയ്യേണ്ടത്.
കളക്ടർ നിശ്ചയിക്കുന്ന വില ഉടമകൾക്ക് സ്വീകാര്യമെങ്കിൽ നടപടിക്രമങ്ങൾക്കനുസരിച്ച് ഭൂമി രജിസ്റ്റർ ചെയ്യാവുന്നതേയുള്ളൂ. ഭൂമി ഏറ്റെുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് പലതവണ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിരുന്നു.
എന്നാൽ നടപടികൾ വീണ്ടും വൈകുകയാണ്. പ്രളയം നടന്ന് ഏഴ് വർഷം പിന്നിടുന്പോഴും ഭവനരഹിതരായ ആദിവാസികൾ വനങ്ങൾക്കുള്ളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച ഷെഡുകളിൽ ദുരിതംപേറിയാണ് അധിവസിക്കുന്നത്. ശുദ്ധമായ കുടിവെള്ളമോ അടിസ്ഥാന സൗകര്യങ്ങളോ ഇവർക്ക് അന്യമാണ്. ആസന്നമായ വർഷകാലത്തും ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരകളിൽ ദുരിതംപേറി കഴിയാനുള്ള തയാറെടുപ്പിലാണ് ആദിവാസികൾ.
District News
മലപ്പുറം: ജില്ലയിൽ കാലവർഷം ശക്തമാകുന്നതിന് മുന്നോടിയായി ദുരന്തനിവാരണ-മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മലപ്പുറം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തര അവലോകന യോഗം ചേർന്നു. ജില്ലയിലെ വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി.
കാലവർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ വകുപ്പുകളും പൂർണ സജ്ജരായിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രി നിർദേശിച്ചു. മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അപകട സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.
റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോഡരികിലെ കാടുകളും പടർന്നുപന്തലിച്ചു നിൽക്കുന്ന മരച്ചില്ലകളും അടിയന്തരമായി വെട്ടിമാറ്റാൻ മന്ത്രി നിർദേശം നൽകി. ഓടകൾ വൃത്തിയാക്കി സുഗമമായ ഒഴുക്ക് ഉറപ്പാക്കേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിലും വിദ്യാലയ പരിസരങ്ങളിലും അപകട ഭീഷണിയുയർത്തുന്ന മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാനും മന്ത്രി നിർദേശിച്ചു.
പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലുടനീളം തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു. പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് മേധാവികൾ സംവിധാനം ഏർപ്പെടുത്തണം. കണ്ട്രോൾ റൂമുകൾ സജ്ജമാക്കൽ, താലൂക്ക് തലങ്ങളിലെ ഏകോപനം എന്നിവയും യോഗം വിലയിരുത്തി. അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, എഡിഎം സി.എസ്. രാജേഷ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
District News
കാളികാവ്: മലയോര ജനത ഈ വർഷവും കോട്ടെരുമ ശല്യംകാരണം കൊടിയ ദുരിതത്തിലായിരിക്കുകയാണ്. റബർ തോട്ടങ്ങളിലും സമീപത്തെ വനത്തോട് ചേർന്ന സ്ഥലങ്ങളിലുമുള്ള വീടുകളിൽ വലിയ തോതിലാണ് കോട്ടെരുമകൾ തന്പടിക്കുന്നത്.
ചോക്കാട് നാല്പത് സെന്റ് ആദിവാസി ഉന്നതിയിലെ ചില വീടുകളും സ്കൂളും അങ്കണവാടിയും കോട്ടെരുമ കൈയടക്കിയിരിക്കുകയാണ്. ആശുപത്രി കെട്ടിടത്തിലും കോട്ടെരുമ ശല്യം രൂക്ഷമാണ്. മലയോര മേഖലയിൽ വേനൽമഴയോടൊപ്പം എത്തുന്ന കോട്ടെരുമ അഥവാ മുപ്ലി വണ്ടുകൾ ജനങ്ങൾക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. ഈ വർഷം മുന്പത്തേക്കാൾ വലിയ തോതിലാണ് ഇവ എത്തിയിരിക്കുന്നത്.
നാല്പത് സെന്റ് ആദിവാസി ഉന്നതി സ്കൂളിനും തൊട്ടടുത്ത അങ്കണവാടിക്കും കോട്ടെരുമ വലിയ ശല്യമാണുണ്ടാക്കുന്നത്. സ്കൂൾ കെട്ടിടത്തിന്റെ ചുമരിലെല്ലാം കോട്ടെരുമ നിറഞ്ഞിട്ടുണ്ട്.
വേനൽ മഴയോടൊപ്പം എത്തുന്ന കോട്ടെരുമകൾ മഴക്കാലം തുടങ്ങി ആഴ്ചകൾക്ക് ശേഷമാണ് ഇത്തരം സ്ഥലങ്ങളിൽ നിന്ന് പിന്മാറുക. നാല്പത് സെന്റ് പഴയ അങ്കണവാടി കെട്ടിടത്തിന്റെ മുറ്റത്തു തന്നെയാണ് പുതിയ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. പഴയ അങ്കണവാടി കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായിട്ടില്ല.
കോട്ടെരുമയുടെ സ്രവം ശരീരത്തിൽ തട്ടിയാൽ പൊള്ളുകയും ചൊറിച്ചിലും ചിലർക്ക് അലർജിയുമുണ്ടാക്കും. ചെവിക്കുള്ളിലോ മറ്റോ കോട്ടെരുമ കയറിയാൽ വലിയ പ്രയാസമാണ് ഉണ്ടാകാറ്. നാല്പത് സെന്റ് ആദിവാസി ഉന്നതിയിലെ ഒഴിവാക്കിയ പഴയ അങ്കണവാടി കെട്ടിടത്തിൽ കയറിക്കൂടിയിട്ടുള്ള ഈ പ്രാണികളെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.